കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ സർക്കാർ ജീവനക്കാർക്ക് പോളിങ്ങിന്‍റെ തലേ ദിവസം പോലും പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ എൻ.ജി.ഒ യൂനിയന്‍റെ ഹരജി. വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടിയും വോട്ടിങ്ങിന് അവസരം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുമാണ് ഹരജി. ബാലറ്റ് ലഭിക്കാത്ത 21,156 പേരുടെ പട്ടിക ബന്ധപ്പെട്ട നോഡൽ ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വോട്ടിങ്ങിന് അനുവദിച്ചിട്ടുള്ള സമയപരിധിയായ ബുധനാഴ്ച ആറ് മണിക്കകം ഫെസിലിറ്റേഷൻ സെന്‍ററിലെത്തി ഇവർക്ക് വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് കൂടി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
ബുധനാഴ്ച രാവിലെ ഹരജി പരിഗണിച്ച കോടതി പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത ജീവനക്കാരുടെ പട്ടിക ഉച്ചയ്ക്ക് രണ്ടിന് മുമ്പ് തെരഞ്ഞെടുപ്പ് ഫെസിലിറ്റേഷൻ സെന്‍ററുകളിലെ ബന്ധപ്പെട്ട നോഡൽ ഓഫീസർമാർക്ക് നൽകാൻ ഹരജിക്കാരോട് നിർദേശിക്കുകയും വീണ്ടും ഉച്ചക്ക് ശേഷം മൂന്നിന് പരിഗണിക്കാൻ മാറ്റുകയും ചെയ്തു. ഹരജി വീണ്ടും പരിഗണിച്ചപ്പോൾ സമഗ്ര പട്ടിക ലഭിച്ചിട്ടില്ലെന്നും പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത ചില വ്യക്തികൾ മാത്രമാണ് ബന്ധപ്പെട്ടതെന്നും ഇക്കാര്യം നിയമപരമായി പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. എന്നാൽ,
കോടതിയുടെ നിർദേശ പ്രകാരം ബാലറ്റ് ലഭിക്കാത്ത 21,156 പേരുടെ പട്ടിക നൽകിയതായി ഹരജിക്കാർ അറിയിച്ചു. നിലവിലെ നിശ്ചിത സമയ പരിധിക്കകം ഇവർക്കെല്ലാം വോട്ട് ചെയ്യാനാകില്ലെന്നും വോട്ടെണ്ണുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വരെ വോട്ടു ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടെന്നും വാദിച്ചു.എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് നൽകാൻ പരമാവധി ശ്രമിക്കുമെന്നും പരാതി ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം ഹരജിക്കാർക്ക് ഉന്നയിക്കാമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മാത്രമല്ല, വ്യക്തികളായ വോട്ടർമാരുടെ പേരിൽ ഒരു സംഘടന നൽകുന്ന ഹരജി നിലനിൽക്കില്ലെന്ന വാദവും കമീഷൻ ഉന്നയിച്ചു. തുടർന്നാണ് ഹരജി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.