കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവര്‍ ഗുണ്ടകളാണെന്ന പരാമര്‍ശം പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താടിവെച്ചവരൊക്കെ ഗുണ്ടകളാണെന്ന് മന്ത്രിക്ക് തോന്നിത്തുടങ്ങിയാല്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യമന്ത്രി പറഞ്ഞതെല്ലാം പാളുകയാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് വിവിധ ആശുപത്രികളില്‍നിന്നും മെഡിക്കല്‍ കോളജുകളില്‍നിന്നും വരുന്നത്. ആരോഗ്യരംഗത്തെ നശിപ്പിച്ചതിന്റെ പ്രധാന കാരണം ഇല്ലാത്ത കാര്യങ്ങള്‍ പൊലിപ്പിച്ചു കാട്ടിയ പി.ആര്‍ വര്‍ക്കാണ്. ആരോഗ്യ രംഗത്തെ തകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തി യു.ഡി.എഫ് കമീഷനെ നിയോഗിക്കും. അതിന്റെ ഭാഗമായി ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മന്ത്രിയായിരിക്കെ എം.വി. രാഘവന്‍റെ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തിലാണ് റവാഡ ചന്ദ്രശേഖരന്‍ വെടിവെക്കാന്‍ ഉത്തരവിട്ടത്. അന്ന് സ്വാശ്രയ മെഡിക്കല്‍ കോളജിനെതിരെ സമരം ചെയ്ത സി.പി.എമ്മാണ് മാപ്പ് പറയേണ്ടത്. രമേശ് ചെന്നിത്തല തന്നെക്കുറിച്ചല്ല പരാതിപ്പെട്ടതെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ടീം യു.ഡി.എഫിന്റെ കരുത്ത് വ്യക്തമാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.