രാഹുൽഗാന്ധിയുടെ വിദേശയാത്ര വിവാദമാകുന്നു, പുതുവത്സരം ആഘോഷിക്കാനെന്ന് വിമർശകർ

ന്യൂഡൽഹി: രാജ്യത്ത് കർഷക സമരം രൂക്ഷമായിക്കൊണ്ടിരിക്കെ കോൺ​ഗ്രസ് നേതാവ് രാഹുൽ​ ​ഗാന്ധി വിദേശത്തേക്ക് തിരിച്ചത് വിവാദമാകുന്നു. സ്വകാര്യ സന്ദർശനത്തിനാണ് വിദേശത്തേക്ക് പോയതെന്ന് പറഞ്ഞ കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജെവാല രാഹുൽ എവിടേക്കാണ് പോയതെന്നോ എന്തിനാണ് പോയതെന്നോ വ്യക്തമാക്കിയില്ല. വിദേശയാത്ര വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന് മാത്രമാണ് വിശദീകരണം.

അതേസമയം ഖത്തർ എയർവേയ്സ് വിമാനത്തിൽ രാഹുൽ മിലാനിലേക്ക് പോയി എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കർഷക സമരം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കെ കോൺഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കുമെന്ന് കരുതുന്ന നേതാവ് വിദേശത്തേക്ക് പോയത് എല്ലാവരിലും നിരാശരാക്കിയിട്ടുണ്ട്.

‌ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിൻറെ 136 മത് സ്ഥാപക ദിനം തിങ്കളാഴ്ചയാണ്. കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പോലും പങ്കെടുക്കാതെ മുൻ ദേശീയ അധ്യക്ഷൻ പോയത് നേത്യത്വത്തെയും വിഷമഘട്ടത്തിലാക്കി. പുതുവർഷം ആഘോഷിക്കാനാണ് രാഹുൽ പോയതെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നുകഴിഞ്ഞു.

സോഷ്യൽ മീഡിയയിലും രാഹുലിന്‍റെ വിദേശയാത്രക്കെതിരെ വലിയ വിമർശനമാണ് ഉയർന്നിട്ടുള്ളത്. രാജ്യം പ്രതിസന്ധി നേരിടുന്ന സുപ്രധാനഘട്ടത്തിൽ രാഹുൽ പുതുവത്സരം ആഘോഷിക്കാൻ പോകുന്നത് രാഷ്ട്രീയത്തെ ഒട്ടും ഗൗരവമായികാണുന്നില്ല എന്നതിന് ഉദാഹരണമാണെന്നാണ് പ്രധാന ആക്ഷേപം.

നേരത്തെ, ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്തും രാഹുൽ അവധിക്ക് പോയിരുന്നു. മുത്തശ്ശിയെ സന്ദർശിക്കാനായി ഇറ്റലിയിലേക്കാണ് അന്ന് രാഹുൽ പോയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.