യു.എ.ഇ അംബാസഡർ അബ്ദുനാസിർ ജമാൽ അൽ ശആലി
ന്യൂഡൽഹി: മിഡിലീസ്റ്റിൽ സംഘർഷം കടുക്കുന്നതിനിടെ യു.എ.ഇയിലുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് യു.എ.ഇ അംബാസഡർ അബ്ദുനാസിർ ജമാൽ അൽ ശആലി. യു.എ.ഇയിലുള്ള നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യക്കാർ വെറും കണക്കുകളല്ലെന്നും അവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യം സംരക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അംബാസഡർ ഈ ഉറപ്പ് നൽകിയത്.
"കേരളത്തിൽ നിന്നുള്ള മകൻ നാട്ടിലേക്ക് പണമയക്കുന്നത് തന്റെ ഉമ്മയുടെ ചികിത്സ ബില്ലുകൾ അടക്കാനാണ്. ഹൈദരാബാദിൽ നിന്നുള്ള എൻജിനീയറും തമിഴ്നാട്ടിൽ നിന്നുള്ള അധ്യാപകനുമെല്ലാം യു.എ.ഇയുടെ വളർച്ചയിൽ പങ്കാളികളാണ്. ഈ നാല് ദശലക്ഷം ഇന്ത്യക്കാരുടെയും സുരക്ഷ ഞങ്ങളുടെ നേതൃത്വത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്," അൽ ശആലി പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ സന്ദർശിച്ച ആശുപത്രിയിൽ പരിക്കേറ്റ അഞ്ച് സാധാരണക്കാരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെല്ലാം ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കൊണ്ടുവന്ന പ്രമേയത്തെ യു.എ.ഇ സ്വാഗതം ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ യു.എ.ഇക്കൊപ്പം ആദ്യം നിന്നത് ഇന്ത്യയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റിനെ നേരിട്ട് വിളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് സാഹോദര്യത്തിന്റെ അടയാളമാണെന്നും അംബാസഡർ ഓർമിപ്പിച്ചു. ഇറാൻ വിക്ഷേപിച്ച മിസൈലുകളെയും ഡ്രോണുകളെയും യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമായി നേരിടുന്നുണ്ടെന്നും രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 20 വരെയുള്ള കണക്കനുസരിച്ച് 338 ബാലിസ്റ്റിക് മിസൈലുകളും 1,740ലധികം ഡ്രോണുകളുമാണ് യു.എ.ഇക്ക് നേരെ ഉണ്ടായത്. ഇതിൽ ആറു പേർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സമാധാനം ആഗ്രഹിക്കുന്ന അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഈ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള പൂർണ അവകാശം യു.എ.ഇക്കുണ്ടെന്നും അംബാസഡർ വ്യക്തമാക്കി. യുദ്ധസാഹചര്യത്തിലും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും പത്ത് ദശലക്ഷത്തോളം വരുന്ന ജനത ഭയമില്ലാതെയാണ് ജീവിക്കുന്നതെന്നും അൽ ശആലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.