തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്ന ബി.ജെ.പി നേതാവ് ആർ. ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്ന് പരാതിക്കാരൻ അഡ്വ. കുളത്തൂർ ജയ്സിങ്. ശ്രീലേഖയെ അറസ്റ്റ് ചെയ്ത് തുറുങ്കിൽ അടയ്ക്കണമെന്ന് പരാതിയിൽ ആവിശ്യപ്പെട്ടില്ല. തിരുവനന്തപുരം കോർപറേഷന്‍റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ചട്ടലംഘനമാണ് താൻ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ ചൂണ്ടികാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ നടപടിക്രമത്തിൽ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകുന്നയാളുകൾ മുഴുവൻ കമ്മ്യൂണിസ്റ്റുകാരല്ല. അന്യായങ്ങൾക്കെതിരെ പരാതി നല്കുവാൻ മാത്രമേ പൗരന് കഴിയുകയുള്ളൂ. ഇതിനെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ ഓലപ്പാമ്പായി ചിത്രീകരിക്കുന്നത് തെറ്റായ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാകാം. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ രാഷ്ട്രീയവൽകരിക്കാൻ ശ്രമിക്കുന്നത് നടത്തിയ ചട്ടലംഘനം മറയ്ക്കുവാൻ വേണ്ടിയാണ്.
തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തിലെ രണ്ട് മുറികളിൽ ഓരോന്ന് വീതം ഇടതുപക്ഷ എം.എൽ.എയും കൗൺസിലറും കൂടി മുമ്പ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സ്വന്തമാക്കി. എം.എൽ.എമാർക്ക് ഓരോ വർഷവും അലവൻസ് അടക്കം ശമ്പളം വർധിപ്പിച്ച് നല്കിയിട്ടും വട്ടിയൂർക്കാവ് എം.എൽ.എയുടെ മണ്ഡല ഓഫിസിന്റെ തുച്ഛമായ വാടക തുകയിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ല.
കോർപറേഷൻ കൗൺസിലർമാർക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായിട്ടുള്ളത്. പ്രസ്തുത മാനദണ്ഡം ആര്യ രാജേന്ദ്രൻ മേറായിരിക്കവെ അട്ടിമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്തമംഗലത്തെ കോർപറേഷന്‍റെ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിടത്തിൽ ഇടതു കൗൺസിലർക്ക് മറ്റ് അംഗങ്ങൾക്ക് ഇല്ലാത്ത ഓഫിസ് സൗകര്യത്തിന് വഴിയൊരുങ്ങിയത്. 2020-2025 കാലയളവിലെ ഇടത് കൗൺസിലർക്ക് ശാസ്തമംഗലത്ത് ഓഫിസ് ഉണ്ടെങ്കിൽ അതിന്‍റെ പിന്തുടർച്ച തനിക്കും ഉണ്ടെന്ന ശ്രീലേഖയുടെ വാദം തുല്യനീതിക്കും മാനദണ്ഡങ്ങൾക്കും എതിരാണ്.
ശ്രീലേഖയ്ക്ക് ഓഫീസ് ശാസ്തമംഗലത്ത് കോർപ്പറേഷൻ കെട്ടിടത്തിൽ തുറക്കണമെങ്കിൽ കോർപറേഷൻ കൗൺസിൽ കൂടി അനുമതി നല്കേണ്ടതുണ്ട്. പ്രസ്തുത അനുമതിയ്ക്ക് മുമ്പ് കെട്ടിടത്തിൽ കയറി ബോർഡ് വച്ച് ഓഫീസ് തുറന്നത് കയ്യേറ്റത്തിൻ്റെ ഭാഗമായിട്ടെ നിയമപരമായി കാണുവാൻ കഴിയുകയുള്ളൂ. നിയമന ഉത്തരവ് കാണിക്കാതെ ജോലിയിൽ പ്രവേശിച്ചതുപോലെയുള്ള നടപടി ക്രമങ്ങൾ ജനസേവനത്തിൽ അപകടകരമായ സന്ദേശം സമൂഹത്തിൽ പകരും.
വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഓഫീസ് ഒഴിപ്പിക്കാൻ ശ്രീലേഖക്ക് കോർപറേഷൻ ചുമതല നല്കിയിട്ടില്ല. ഇത്തരം സാഹചര്യത്തിൽ എം.എൽ.എയോട് ഓഫിസ് ഒഴിയാൻ ആവശ്യപ്പെട്ടത് ചട്ടലംഘനമാണ്. എം.എൽ.എയെ കോർപ്പറേഷൻ ഓഫിസിൽനിന്ന് ഇറക്കണമെന്ന് കാണിച്ചോ തുച്ഛമായ തുകയിൽ എം.എൽ.എ ഓഫിസ് പ്രവർത്തിപ്പിച്ച് കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്നതിനെതിരെയോ എവിടെയെങ്കിലും പരാതി നല്കിയതായി ശ്രീലേഖ ഇതുവരെ അവകാശപ്പെടുന്നില്ല.
ഇതിൽ നിന്ന് അഴിമതിക്കെതിരെയുള്ള പോരാട്ടമല്ല, വീട്ടിലെ സന്ദർശ ശല്യം ഒഴിവാക്കാൻ പേര് പ്രദർശിപ്പിച്ച് സൗജന്യമായിരിക്കാൻ ഒരിടം എന്നതിനപ്പുറം ഒന്നുമില്ലെന്ന് തെളിയുന്നു. ഓഫിസ് തുടങ്ങാൻ അനുവാദം ശ്രീലേഖക്ക് ഇതുവരെ നൽകിയതായി കോർപറേഷൻ സെക്രട്ടറി അവകാശപ്പെടുന്നില്ല. പ്രസ്തുത സാഹചര്യത്തിൽ ശ്രീലേഖ ശാസ്തമംഗലത്ത് കോർപ്പറേഷൻ കെട്ടിടത്തിൽ ഓഫിസ് തുറന്നതും ചട്ടലംഘനമാണ്. കഴിഞ്ഞ 31ന് ഓഫീസ് തുടങ്ങുവാനും എംഎൽഎ ഓഫീസ് ഒഴിപ്പിക്കുവാനും ശ്രീലേഖയെ കോർപറേഷൻ ചുമതലപ്പെടുത്തിയ രേഖയാണ് ആദ്യം ശ്രീലേഖ പുറത്തുവിടേണ്ടത്. ഇത് ചെയ്യാത്ത സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രവൃത്തി ചട്ടലംഘനം തന്നെയെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങിൻന്‍റെ മറുപടി.
തന്‍റെ സഹപ്രവർത്തകരായ മറ്റ് കൗൺസിലർമാർക്ക് ഇല്ലാത്ത പ്രത്യേക ആനുകൂല്യം തനിക്കും വേണ്ടെന്നും തുല്യനീതി എല്ലാ അംഗങ്ങൾക്കും ഉറപ്പാക്കുന്നവരെ സൗജന്യ ഓഫിസ് വേണ്ടെന്നുവച്ച് കോർപറേഷന് വരുമാനം ലഭിക്കുന്ന വാടക കരാറിന് റൂം വിട്ട് നൽകുകയാണ് ശ്രീലേഖ ചെയ്യേണ്ടത്. ജയിൽ സന്ദർശന വേളയിൽ മുഴുവൻ പ്രതികൾക്കും ജയിലിൽ കരിക്കിൻ വെള്ളം വാങ്ങി കൊടുക്കാതെ ജയിലിൽ ഉണ്ടായിരുന്ന സിനിമാനടന്‍റെ ക്ഷീണം മാത്രം മാറ്റുവാൻ ശ്രമിച്ച് നിഷ്പക്ഷത കാണിക്കാതെ വിവാദം ഉണ്ടാക്കിയ തുല്യനീതിയുടെ ലംഘനശൈലി പൊതു പ്രവർത്തനരംഗത്ത് ഓടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.
എല്ലാ കൗൺസിലർമാർക്കും കോപറേഷൻ കെട്ടിടത്തിൽ സൗജന്യമായി ഓഫീസ് തുറക്കുവാൻ അനുവദിക്കാത്ത സാഹചര്യത്തിൽ അംഗങ്ങൾക്ക് തുല്യനീതി ഉറപ്പാക്കാൻ ശാസ്തമംഗലം കോർപറേഷൻ കെട്ടിടത്തിൽനിന്ന് ശ്രീലേഖയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിങ് തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിക്ക് കത്തും നല്കിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.