തിരുനന്തപുരം: ലേബർ കോഡുകളെക്കുറിച്ച് പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കി പരിഹാരമാർഗങ്ങൾ നിർദേശിക്കാനും നിയമ വിദഗ്ധരടങ്ങുന്ന കമ്മിറ്റി രൂപവൽകരിക്കും. സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ദേശീയ തൊഴിൽ കോൺക്ലേവിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജസ്റ്റിസ് ഗോപാലഗൗഡ, പ്രൊഫ. ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവർ ആയിരിക്കും കമ്മിറ്റി അംഗങ്ങൾ. രണ്ട് ഗവേഷക വിദ്യാർഥികൾ കൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നാല് ലേബര്‍ കോഡുകള്‍ക്കെതിരായ തൊഴിലാളി വര്‍ഗത്തിന്റെയും കേരളത്തിന്റെയും ശക്തമായ നിലപാട് പ്രഖ്യാപിച്ചാണ് തൊഴില്‍ വകുപ്പ് ലേബര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. തൊഴിലാളികളുടെ മൗലികാവകാശങ്ങളെ കവര്‍ന്നെടുക്കുന്ന കേന്ദ്ര നിയമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാൻ കോൺക്ലേവ് തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയവും പാസാക്കി. 29 പ്രധാന തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച് കേന്ദ്രം കൊണ്ടുവന്ന നാല് ലേബര്‍ കോഡുകള്‍ തൊഴിലാളി താല്പര്യമല്ല, കോര്‍പ്പറേറ്റ് താല്പര്യമാണ് സംരക്ഷിക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കുമെന്ന് കോൺക്ലേവിന് ശേഷം മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോൺക്ലേവിന്റെ ഭാഗമായി രണ്ട് ടെക്നിക്കൽ സെഷനുകൾ നടന്നു. പുതിയ തൊഴിൽ കോഡുകൾ കേരളത്തിന്റെ തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്ന സെഷനിൽ അഡീ. അഡ്വക്കേറ്റ് ജനറൽ അഡ്വക്കേറ്റ് അശോക് എം. ചെറിയാൻ അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. രവിരാമൻ, ഡോ. എസ്.കെ. ശശികുമാർ, പ്രൊഫ. പ്രഭു മൊഹപത്ര, കെ. ഹേമലത, ആർ. ചന്ദ്രശേഖരൻ, സുദർശനൻ റാവു സർദെ, അശോക് ഘോഷ്, അഡ്വ. റഹ്മത്തുല്ല എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന ലേബർ കോഡിനെതിരെ ജനകീയ പ്രതിരോധം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലേബർ കോഡുകൾ കോർപറേറ്റ് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ്. ലേബർ കോഡുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നതാണ് ലേബൾ കോഡുകൾ. നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ തൊഴിൽ സുരക്ഷ എടുത്തുകളയുകയാണ്. ഭരണകൂടം പൗരന്റെ സംരക്ഷകൻ എന്നതിൽ നിന്നുമാറി വിപണിയുടെ സൗകര്യപ്രദായകൻ എന്ന നിലയിലേക്ക് ചുരുങ്ങി. ജനാധിപത്യപരമായ ചർച്ചകൾ കൂടാതെയാണ് പാർലമെന്റിൽ ലേബർ കോഡുകൾ പാസാക്കിയത്. നാം അനുഭവിക്കുന്ന തൊഴിൽ മേഖലയിലെ അവകാശങ്ങളെല്ലാം പൊരുതി നേടിയതാണെന്ന ചരിത്രസത്യം വിസ്മരിക്കപ്പെടരുത്. ഈ പോരാട്ടം വരുംതലമുക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.