ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് 5.30നാണ് കൂടിക്കാഴ്ച നടത്തുക. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തുമെന്നാണ് സൂചന.
വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. തുറമുഖമന്ത്രി സർബാനന്ദ സോനോവാളിനെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ തുറമുഖ വികസനത്തിന് പിന്തുണ തേടിയായിരുന്നു സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.
മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി.ഡി. സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീർഥലെ ഓഫിസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉച്ചക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി.ഡി. സതീശന്‍ കണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാക്കും മുഖ്യമന്ത്രി മടങ്ങുക. കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ വികസനം ചർച്ചയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിവിധ പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര സഹായം ആവശ്യമാണ്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്ര സഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്.
അതേസമയം, ഇ.ഡി റെയ്ഡും തുടർന്നുണ്ടായ സംഘർഷത്തെ കുറിച്ചും ഡി.ജി.പിയോട് വിവരങ്ങൾ തിരക്കി ഗവർണർ. പൊലീസ് എടുത്ത നടപടികളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കേസിൽ കുറച്ചുപേർ അറസ്റ്റിലായെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സ്ഥലത്തെത്തിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പറഞ്ഞു.
നാല് പേര്‍ ഇപ്പോൾ മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. എട്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 12 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മനോജ്, ജീവൻ ശ്രീജിത്ത്, ഷാനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ പിടികൂടാൻ എല്ലായിടത്തും പരിശോധന തുടരുകയാണെന്ന് ഡി.സി.പി തപോഷ് ബസുമതാരി പറഞ്ഞു. പാളയം ഏരിയ കമ്മിറ്റി ഓഫീസിനകത്ത് പ്രതികൾ ഉണ്ടോ എന്ന കാര്യം പറയാറായിട്ടില്ല.പൊലീസ് ഇവിടെ തുടരും. ഇ.ഡി അവരുടെ രീതിയിലാണ് റെയ്ഡിന് എത്തിയത്. പൊലീസിനെ അറിയിച്ചിട്ടല്ല എത്തിയെന്നും ഡി.സി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.