കോഴിക്കോട്: ബംഗളൂരുവിൽനിന്ന് ലഹരിമരുന്നുകൾ കൊണ്ടുവന്ന് ചേവായൂരിലും പരിസരപ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെകൂടി അറസ്റ്റ് ചെയ്തു. മലയമ്മ സ്വദേശി കോരൻചാലിൽ ഹൗസിൽ കെ.സി. ശിഹാബുദ്ദീനെ (24)യാണ് നാർക്കോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബ് ഡാൻസാഫ് ടീമിനൊപ്പം നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തത്.
ജൂലൈ 15നാണ് ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ശിഹാബുദ്ദീൻ 300 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തുടർന്ന് ബംഗളൂരുവിലെ വിൽപനക്കാരനായ അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഹുസൈനെയും ഇടനിലക്കാരനായി പ്രവർത്തിച്ച മായനാട് സ്വദേശി രഞ്ജിത്തിനെയും പിടികൂടി.
ഇപ്പോൾ പിടിയിലായ ശിഹാബുദ്ദീനാണ് കാരിയറായി പ്രവർത്തിച്ചത്. ബംഗളൂരുവിൽനിന്ന് ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ വാട്സ്ആപ്പിലൂടെ മാത്രമായിരുന്നു ബന്ധപ്പെട്ടിരുന്നത്. ഡാൻസാഫ് സ്ക്വാഡിന്റെ രണ്ടര മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. സ്വർണക്കടത്തിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് കസ്റ്റംസ് പിടികൂടിയതിന് ശിഹാബിനെതിരെ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.