തിരുവനന്തപുരം: ഒരുഭാഗത്ത് ബി.ജെ.പി ഡീലും മറുഭാഗത്ത് എസ്.ഡി.പി.ഐ പിന്തുണ വിവാദവും കത്തിയതോടെ പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ സി.പി.എം അപ്രതീക്ഷിത പ്രതിരോധത്തിൽ. ‘ബി.ജെ.പി ഡീൽ’ കോൺഗ്രസ് അഴിച്ചുവിട്ടതാണെങ്കിൽ എസ്.ഡി.പി.ഐ ബന്ധത്തിൽ സി.പി.എമ്മിന്‍റെ ഒളിച്ചുകളിയും അവ്യക്തമായ വിശദീകരണങ്ങളും നേതാക്കളുടെ വ്യത്യസ്ത നിലപാടുകളുമാണ് പാർട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. വിശ്വാസികളെ ആഴത്തിൽ മുറിവേൽപ്പിച്ചതാണ് ശബരിമലയിലെ സ്വർണക്കൊള്ളയെങ്കിലും കേരളത്തിലെത്തിയ നരേന്ദ്രമോദി ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതാണ് ഇരുവരും തമ്മിലെ അവിശുദ്ധ ബന്ധത്തിന് തെളിവായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഏജൻസികളുടെ പക്ഷപാതമടക്കം വീണ്ടും ചർച്ചയാക്കാൻ രാഹുൽ ഗാന്ധി എല്ലാ പ്രസംഗങ്ങളിലും ഈ വിഷയം ആവർത്തിക്കുകയും ചെയ്യുന്നു.
രണ്ടാംഘട്ടത്തിൽ ഡീലിൽനിന്ന് സ്വർണക്കൊള്ളയിലേക്ക് ചുവടുമാറാനായിരുന്നു യു.ഡി.എഫ് ധാരണ. എന്നാൽ, സ്വർണക്കൊള്ളയിലെ പ്രധാനമന്ത്രിയുടെ മൗനം കോൺഗ്രസ് ഉയർത്തിയ ഡീൽ ആരോപണങ്ങൾക്ക് മൂർച്ചകൂട്ടുകയും ബലമേകുകയും ചെയ്യുന്നുവെന്നതാണ് സാഹചര്യം. ഇതേ കുറിച്ച് ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴും മുഖ്യമന്ത്രിയുടെ പ്രതികരണം രോഷത്തോടെയായിരുന്നു.
എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യം മുഖ്യമന്ത്രി മുതൽ സംസ്ഥാന സെക്രട്ടറിയും ജനറൽ സെക്രട്ടറിയും വരെ ചൊവ്വാഴ്ച നേരിട്ടെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. അൽപം നീണ്ട ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ട എം.വി ഗോവിന്ദൻ, ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകുമോ എന്നാണ് തിരിച്ചു ചോദിച്ചത്. പിന്തുണക്കുന്ന സംഘടനകളോട് വോട്ട് വേണ്ടെന്ന് പറയുന്നത് അപ്രായോഗികവും മൗഢ്യവുമാണെന്ന എം.എ ബേബിയുടെ പരാമർശത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ കടുത്ത നിലപാടിൽനിന്നുള്ള അയവ് പ്രകടം. വോട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നേമത്ത് പിന്തുണച്ചതെന്ന എസ്.ഡി.പി.ഐ നിലപാട് മുഖ്യമന്ത്രി തള്ളിയപ്പോൾ, പ്രാദേശികമായി ആവശ്യപ്പെട്ടെന്ന് എസ്.ഡി.പി.ഐ നേതാക്കൾ തിരുത്തി. വോട്ട് വേണ്ടെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.