നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് കേന്ദ്രസംഘം സന്ദര്‍ശിച്ചു; റംബൂട്ടാൻ സാമ്പിളുകൾ ശേഖരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്‍റെ ചാത്തമംഗലം പഞ്ചായത്തിലെ വീട് കേന്ദ്രസംഘം സന്ദര്‍ശിച്ചു. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ അഡി. ഡയറക്ടർ ഡോ. രഘുവിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂർ, പാഴൂർ മേഖലകളിലാണ് സംഘം സന്ദർശിച്ചത്. കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ച് വിവരം ശേഖരിച്ചു.

പനി വരുന്നതിന് ദിവസങ്ങൾ മുമ്പ് കുട്ടി വീടിന് പരിസരത്തുനിന്ന് റംബൂട്ടാൻ പഴം കഴിച്ചതായി വിവരമുണ്ടായിരുന്നു. ഇതേത്തുടർന്ന് റംബൂട്ടാൻ സാമ്പിളുകൾ സംഘം ശേഖരിച്ചു. വീട്ടിലെ ആട് ചത്തുകിടന്ന സ്ഥലത്തും പരിശോധന നടത്തി. 

കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മാവൂരില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്‍റ്മെന്‍റ് സോണാക്കി നിയന്ത്രണമേർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്നും മന്ത്രി പറഞ്ഞു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. ജനങ്ങള്‍ക്ക് ഈ സമ്പറുകളില്‍ (0495-2382500, 0495-2382800) ബന്ധപ്പെടാം. എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളിലൂടെ നിപ വാർത്തകൾ ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - central team visited the house of the child who died due to Nipah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.