തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദമായ പശ്ചാത്തലത്തിൽ ചർച്ച വിലക്കി സി.പി.ഐ. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നിര്‍ദേശം നല്‍കിയത്. പുറത്തുവരാത്ത റിപ്പോർട്ടിന്മേൽ ചർച്ച വേണ്ടെന്നാണ് നിർദേശം. ഈ ഘട്ടത്തിൽ ചർച്ച ഗുണം ചെയ്യില്ല. പാർട്ടിക്ക് വിഷയത്തിൽ ഒറ്റ അഭിപ്രായമാണെന്നും അദ്ദേഹം പ്രതികരിച്ചു. പൂരം കലക്കലിൽ വീഴ്ച കലക്ടർക്കാണെന്ന് മുൻ മന്ത്രി സുനിൽ കുമാർ പറഞ്ഞത് വിവാദം ആയിരുന്നു. റവന്യൂ മന്ത്രി കെ. രാജൻ അത് തിരുത്തിയതോടെയാണ് സംഭവം വിവാദമായത്.
തൃശൂര്‍ പൂരം കലക്കിയതിലെ ഒന്നാംപ്രതി അന്നത്തെ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയാണെന്നും അദ്ദേഹത്തിന് ബി.ജെ.പി നേതാവിന്‍റെ കീഴിൽ കിട്ടിയ പുതിയ സ്ഥാനം അതിന് ഉദാഹരണമാണെന്നും സി.പി.ഐ. നേതാവ് വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നു. പൂരം കലക്കല്‍ രാത്രിയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പൂരക്കാലത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്നുണ്ടായിരുന്നതിനാൽ മന്ത്രിമാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ പൂരം സംഘാടനത്തില്‍ പ്രധാന പങ്കാളിത്തമുണ്ടായിരുന്നില്ല. കലക്ടറും കമ്മിഷണറും ചേർന്നാണ് നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റവന്യൂ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ സുനിൽകുമാറിന്‍റെ വാദത്തിനെതിരെ റവന്യൂ മന്ത്രി കെ. രാജൻ പരസ്യമായി രംഗത്ത് വന്നതോടെയാണ് സി.പി.ഐക്ക് അകത്ത് പ്രശ്നം രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.