കല്യാണം കഴിഞ്ഞ് വരൻ അൽത്താഫുസ്സമാനും വധു ഷാമിലയും ബോട്ടിൽ വീട്ടിലേക്ക് പോകുന്നു
മുക്കം (കോഴിക്കോട്): മഴയിൽ റോഡുകൾ പുഴയായി മാറിയപ്പോൾ നവദമ്പതികൾ വീട്ടിലെത്തിയത് ഡിങ്കി ബോട്ടിൽ.രണ്ട് ദിവസമായി തുടരുന്ന മഴയിൽ കലിതുള്ളി ഒഴുകുകയായിരുന്നു ഇരുവഴിഞ്ഞിപ്പുഴ.
ഇരുവഴിഞ്ഞിയുടെ ഓരങ്ങളിലെ പുൽപ്പറമ്പിലെയും ചേന്ദമംഗല്ലൂരിലെയും വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലുമായി. ഇതോടെ, പുൽപറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ ഇന്നലെ നടക്കേണ്ട കല്യാണത്തെകുറിച്ചും ആശങ്കയുയർന്നു. എന്നാൽ, കല്യാണം നിശ്ചയിച്ച ദിവസംതന്നെ നടന്നു. കല്യാണം കഴിഞ്ഞ് വരനും വധുവും വരന്റെ വീട്ടിലെത്തിയത് ഡിങ്കി ബോട്ടിൽ.
കല്യാണം നടന്നതിന് പിന്നിലെ കഥ ഇങ്ങനെ: ഓഡിറ്റോറിയം വെള്ളത്തിലായതോടെ ഇരുകുടുംബങ്ങളും ബന്ധുക്കളും ആശങ്കയിലായെങ്കിലും മുക്കത്തെ മറ്റൊരു ഓഡിറ്റോറി വിവാഹം നടത്താൻ വരന്റെ പിതാവ് സി.ടി. ബദറുസമാനും ഉമ്മ നുസ്‌റിയയും ബന്ധുക്കളും തീരുമാനിച്ചു. കുടുംബ ഗ്രൂപ്പുകളിലും നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും മറ്റും വിവരം എല്ലാവരേയും അറിയിച്ചു.
എന്നാൽ, വരനും വധുവിനും വിവാഹം കഴിഞ്ഞ് പുൽപ്പറമ്പിലെ വീട്ടിലേക്ക് വാഹനത്തിൽ എത്താൻ കഴിയാത്തവിധം റോഡുകൾ വെള്ളത്തിലായിരുന്നു. ഇതോടെ, പുൽപ്പറമ്പ് രക്ഷാസേനയുടെ വളണ്ടിയർ സി.കെ. ഷബീറിന്റെ നേതൃത്വത്തിൽ ഡിങ്കി ബോട്ടിൽ വരൻ അൽത്താഫുസ്സമാനെയും വധു ഷാമിലയെയും വീട്ടിലെത്തിച്ചു. പുൽപ്പറമ്പിലെ വരന്റെ വീട്ടിലേക്ക് വാഹനത്തിൽ ബന്ധുക്കളുടെ അകമ്പടിയോടെ എത്തേണ്ടിയിരുന്നവർ റോഡിലൂടെ ഡിങ്കി ബോട്ടിൽ സഞ്ചരിച്ച് വീടണഞ്ഞത് പുതിയൊരു വൈബും വേറിട്ട അനുഭവവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.