കാബിനറ്റ് പദവി: വി.എസുമായി ആലോചിക്കും

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെ അനുയോജ്യപദവി നല്‍കാനുള്ള സി.പി.എം പി.ബി നിര്‍ദേശം സംബന്ധിച്ച് അദ്ദേഹവുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം കൂടിയാലോചന നടത്തും. തുടര്‍ന്ന് മന്ത്രിസഭ തീരുമാനമെടുക്കണമെന്നും ചൊവ്വാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥാനങ്ങളിലെ നിയമനം സംബന്ധിച്ച് ഘടകകക്ഷികളുമായി സമവായത്തില്‍ എത്തിയശേഷം മാത്രമാവും തീരുമാനം.

വി.എസിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ ആലോചനയുണ്ടെന്ന് മാത്രമാണ് സെക്രട്ടേറിയറ്റില്‍ പി.ബി തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രത്യേകപദവി നല്‍കുന്നതിന് അതുസംബന്ധിച്ച നിയമവശങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മന്ത്രിസഭ തീരുമാനം കൈക്കൊള്ളട്ടേയെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. ഒപ്പം പി.ബി നിര്‍ദേശത്തില്‍ അദ്ദേഹത്തിന്‍െറ അഭിപ്രായം ആരായുകയുംചെയ്യും. വി.എസിന്‍െറ അനുഭവപരിചയം സര്‍ക്കാറിന് പ്രയോജനപ്പെടുന്ന വിധത്തിലുള്ള കാബിനറ്റ് പദവി നല്‍കണമെന്ന നിര്‍ദേശമാണ് മേയ് 30ന് ചേര്‍ന്ന പി.ബിയിലുണ്ടായത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം, കാബിനറ്റ് പദവി എന്നീ ആവശ്യങ്ങളാണ് മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കൈമാറിയ കുറിപ്പില്‍ വി.എസ് ആവശ്യപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.