ബാർകോഴ: വിജിലൻസ്​ കോടതി നടപടി നിർത്തിവെക്കണം; മാണി ഹൈകോടതിയെ സമീപിച്ചു

കൊച്ചി: ബാർകോഴക്കേസിൽ മുൻ ധനമന്ത്രി കെ. എം മാണി ഹൈകോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. അന്വേഷണം അവസാനിപ്പിച്ച് കേസിൻെറ അന്തിമ റിപ്പോർട്ട് പരിഗണിക്കണം. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് എസ്.പി ആർ. സുകേശൻ. സുകേശനെതിരായ നടപടി തീരുംവരെ നടപടികൾ നിർത്തിവെക്കണമെന്നും മാണി ആവശ്യപ്പെട്ടു.

എസ്.പി സുകേശനാണ് ബാർ കോഴക്കേസ് അന്വേഷിച്ചിരുന്നത്. ബാറുടമ ബിജു രമേശ് മജിസ്ട്രേറ്റിനുമുമ്പാകെ ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ സിഡിയിലെ വിവരങ്ങളുടെ അടിസ്ഥാത്തിലാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. സുകേശനും ബിജു രമേശും തമ്മിലുള്ള ഫോൺ സംഭാഷണം ഈ സി.ഡിയിലുണ്ട്. ഇരുവരും ചേർന്ന് സംസ്ഥാന സർക്കാറിനെതിരെ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലാണ് അന്വേഷണം.

മാണിയെ കുറ്റവിമുക്തനാക്കിയ ബാർകോഴ കേസിൻെറ അന്തിമ റിപ്പോർട്ട് ഈ മാസം 16നാണ് വിജിലൻസ് കോടതി പരിഗണിക്കുന്നത്. ബാർ കോഴക്കേസിൽ കൂടുതൽ ഫയലുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് കോടതിയുടെ ഭാഗത്തുനിന്ന് തെരഞ്ഞെടുപ്പിൻെറ സമയത്ത് കൂടുതൽ നടപടികളുണ്ടാകാതിരിക്കാനാണ് മാണിയുടെ ഇപ്പോഴത്തെ നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.