കഴുത്തിനു പിടിച്ചു വാങ്ങുന്ന കാശ് സൈന്യത്തിനു വേണ്ടെന്ന് മനോഹര്‍ പരീകര്‍
ന്യൂഡല്‍ഹി: സൈന്യത്തിനു സംഭാവന നല്‍കണമെന്ന വിവാദത്തില്‍ നിലപാടുകള്‍ വ്യക്തമാക്കി പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും. സ്വന്തം ഇഷ്ടപ്രകാരം തരുന്ന സംഭാവനകള്‍ മാത്രം സൈന്യത്തിന് മതിയെന്നും ആരുടെയും കഴുത്തിന് കുത്തിപ്പിടിച്ച് വാങ്ങുന്ന പണം ആവശ്യമില്ളെന്നും പരീകര്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പാകിസ്താന്‍ നടന്മാര്‍ സൈനികരുടെ ക്ഷേമത്തിനായുള്ള ഫണ്ടിലേക്ക് അഞ്ചുകോടി നല്‍കണമെന്ന മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ ആഹ്വാനം വിവാദമായതിന്‍െറ പശ്ചാത്തലത്തില്‍ ആണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
സ്വന്തം ഇഷ്ടപ്രകാരം നല്‍കുന്ന സംഭാവനയെന്ന നിലയില്‍ ആണ് ഈ ആശയം. അല്ലാതെ ആരെയും കഴുത്തിന് പിടിച്ച് വാങ്ങുന്നതല്ല. അത്തരത്തിലുള്ള സമീപനം അംഗീകരിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി രൂപവത്കരിച്ച യുദ്ധ അത്യാഹിത ഫണ്ട് (ബാറ്റില്‍ കാഷ്വാലിറ്റി ഫണ്ട്) സൈനിക സേവനത്തിനിടെ ജീവന്‍ വെടിയുന്നവരുടെ കുടുംബത്തിന്‍െറ ക്ഷേമത്തിനായുള്ളതാണെന്നും അതിലേക്ക് താല്‍പര്യമുള്ളവര്‍ക്ക് സംഭാവന നല്‍കാമെന്നും പരീകര്‍ പറഞ്ഞു.
മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന മേധാവിയുടെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രംഗത്തുവന്നു. പ്രശ്നത്തില്‍ താന്‍ ഇടപെട്ടിരുന്നുവെന്നും എം.എന്‍.എസ് ഉയര്‍ത്തിയ ആവശ്യം അംഗീകരിക്കേണ്ടതില്ളെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡിനോട് അവരുമായി ചേര്‍ന്നുള്ള യോഗത്തില്‍ താന്‍ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. കരണ്‍ ജോഹറിന്‍െറ ‘യെ ദില്‍ഹെ മുഷ്കില്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്.
പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിക്കുന്നുണ്ടെന്ന കാരണത്താല്‍ ഉപാധികള്‍ പാലിച്ചാല്‍ മാത്രമെ ചിത്രം റിലീസ് ::ചെയ്യാന്‍ അനുവദിക്കൂ എന്നായിരുന്നു എം.എന്‍.എസ് മേധാവി രാജ് താക്കറെയുടെ വാദം. സൈനിക ക്ഷേമ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.