‘ഞങ്ങൾക്ക് ഉത്തരം വേണം’; അഹമ്മദാബാദ് വിമാന ദുരന്തത്തിലെ ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനദുരന്തം നടന്ന് പത്തുമാസങ്ങൾക്ക് ശേഷം കോ​ക്പിറ്റ് വോയ്സ് റെക്കോഡർ (സി.വി.ആർ), ബ്ലാക്ക് ബോക്സ് ഡാറ്റ തുടങ്ങിയവ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത്. വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളാണ് കത്തെഴുതിയത്.

2025 ജൂൺ 12ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ​ ഇന്ത്യയുടെ ബോയിങ് വിമാനമായ എ.ഐ 171 ആണ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും കൊല്ലപ്പെട്ടു. കൂടാതെ മെഡിക്കൽ കോളജ് ഹോസ്റ്റലിലുണ്ടായിരുന്നു 19 പേരും കൊല്ലപ്പെട്ടിരുന്നു.

ഗുജറാത്തിലുടനീളമുള്ള 30 ഓളം കുടുംബങ്ങൾ ശനിയാഴ്ച അഹമ്മദാബാദിൽ ഒത്തുകൂടി പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയായിരുന്നു. വിമാനം തകരാനുണ്ടായ കാരണമെന്താണെന്നും സാ​ങ്കേതിക തകരാറാണോ കാരണമെന്നും സത്യം പുറത്തുവരണമെന്നും കുടുംബം കത്തിലൂടെ ആവശ്യ​പ്പെട്ടു. ബ്ലാക്ക് ​ബോക്സ് ഡാറ്റ പരസ്യമാക്കാൻ കഴിയില്ലെങ്കിൽ ഇരകളുടെ കുടുംബങ്ങൾക്കെങ്കിലും അത് സ്വകാര്യമായി ലഭ്യമാക്കണമെന്ന് കുടുംബങ്ങൾ പറയുന്നു.

മരിച്ചവരുടെ വസ്തുക്കൾ വീണ്ടെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായും ബന്ധുക്കൾ പറഞ്ഞു. എയർ ഇന്ത്യ സജ്ജമാക്കിയ വെബ്‌സൈറ്റിൽ 25,000ത്തോളം വസ്തുക്കൾ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയുടെ ചിത്രങ്ങൾ വ്യക്തമല്ലാത്തതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല. മരിച്ചവരുടെ സ്വകാര്യ വസ്തുക്കൾ പോർട്ടലിൽ പരസ്യമായി പ്രദർശിപ്പിക്കുന്നത് വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അധികൃതരുമായി ബന്ധപ്പെടാൻ ഇമെയിൽ സംവിധാനം മാത്രമാണുള്ളത്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഇത് പ്രായോഗികമല്ലെന്നും മറുപടിക്കായി 15 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും കുടുംബങ്ങൾ പരാതിപ്പെടുന്നു.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) കഴിഞ്ഞ ജൂലൈയിൽ അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് അന്തിമ റി​പ്പോർട്ട് സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Tags:    
News Summary - We just want answers AI171 crash victims families write to PM Modi for black box data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.