ന്യൂഡൽഹി: ലോക്സഭ പാസാക്കിയ വഫഖ് ഭേദഗതി ബിൽ ഭരണഘടനക്കെതിരായ കടന്നാക്രമണമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗന്ധി. സമൂഹത്തെ എന്നന്നേക്കുമായി വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നും അവർ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ്, ഭരണഘടന കടലാസിൽ മാത്രമായി അവശേഷിക്കും. ഭരണഘടന തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും സോണിയ കൂട്ടിച്ചേർത്തു. അതേസമയം, ലോക്‌സഭയിലെ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വലിയ വിവാദമായി. അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടും ചര്‍ച്ചക്കിടെ ഒരു സമയത്തും പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ എത്തിയില്ല.
വിവാദ ബിൽ ചര്‍ച്ചക്കെടുക്കുമ്പോള്‍ വയനാട് എം.പി സഭയിൽ ഉണ്ടാകണമായിരുന്നില്ലേ എന്നാണ് ഏവരും ചോദിക്കുന്നത്. പ്രിയങ്ക വിദേശത്താണെന്നാണ് കോൺഗ്രസ് നേതൃത്വം നൽകിയ വിശദീകരണം. 12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു.
രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്റി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്. പാർലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണ് വിവാദ വഖഫ് ബിൽ ലോക്സഭയിൽ അടിച്ചേൽപിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ, ഗൗരവ് ഗോഗോയി, കെ. സുധാകരൻ, ഇംറാൻ മസൂദ്, അസദുദ്ദീൻ ഉവൈസി, സൗഗത റോയ്, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, രാജീവ് രഞ്ജൻ, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് ബിൽ ലോക്സഭ പാസാക്കിയത്.
ഇൻഡ്യസഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു. വഖഫ് ഭേദഗതി ബില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ രാജ്യസഭയില്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.