ലഖ്നോ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ പുതുതായി നിർമിച്ച റോഡ് ഗ്രാമവാസികൾ കൈകൊണ്ട് പൊളിച്ചുമാറ്റുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പ്രതിഷേധം ശക്തമാകുന്നു. നിർമാണപ്രവൃത്തികളുടെ ഗുണനിലവാരത്തെക്കുറിച്ചാണ് ഉയരുന്ന വിമർശനം. കിഷ്നി ഏരിയയെ ബസൈതുമായി ബന്ധിപ്പിക്കുന്നതാണ് 77 ലക്ഷം രൂപ മുടക്കി ടാർ ചെയ്ത റോഡ്.
റോഡിന്റെ അറ്റകുറ്റപണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിർമാണം വളരെ മോശമാണെന്നും യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ ടാർ പൊളിച്ചുനീക്കാൻ കഴിയുമെന്നും പ്രദേശവാസികൾ പറയുന്നു. പ്രചരിക്കുന്ന വീഡിയോയിൽ പ്രദേശവാസികൾ റോഡിലെ ടാർ കൈകൊണ്ട് ഉയർത്തുന്നത് കാണാം. ഗുണനിലവാരമില്ലാത്ത, മോശം നിർമാണമാണ് നടത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
സർക്കാരിന്റെ വികസന അവകാശവാദങ്ങളെ ചോദ്യം ചെയ്ത് സമാജ്‌വാദി പാർട്ടി എം.പി ഡിമ്പിൾ യാദവ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. നിർമാണ പ്രവർത്തനത്തിൽ അഴിമതിയുണ്ടെന്ന് അവർ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നിർമ്മാണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും പോരായ്മകൾ കണ്ടെത്തിയാൽ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.