മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: കർഷകർക്ക് പുതിയ കാർഷിക വൈദ്യുതി കണക്ഷനുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി 48,000 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുൻവർഷങ്ങളിലെ വൈദ്യുതി ബിൽ കുടിശ്ശിക നിലനിൽക്കുന്നത് കർഷകർക്ക് പുതിയ കണക്ഷൻ ലഭിക്കുന്നതിന് തടസ്സമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ സുപ്രധാന നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈയിലെ യശ്വന്ത്‌റാവു ചവാൻ സെന്ററിൽ സംഘടിപ്പിച്ച കർഷക ആദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്.
നിലവിൽ 7.5 എച്ച്.പി വരെയുള്ള കാർഷിക പമ്പുകളുടെ വൈദ്യുതി ബില്ലുകൾ സർക്കാർ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. എന്നാൽ, പഴയ കുടിശ്ശികകൾ കർഷകരുടെ പേരിൽ കിടക്കുന്നത് പുതിയ അപേക്ഷകളെ ബാധിക്കുന്നതിനാലാണ് 48,000 കോടി രൂപയുടെ മുഴുവൻ കുടിശ്ശികയും പൂർണമായി എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ പുതുതായി പ്രഖ്യാപിച്ച 'പുണ്യശ്ലോക് അഹില്യാദേവി ഹോൾക്കർ കർഷക കടാശ്വാസ പദ്ധതി'യുടെ ഭാഗമായാണ് കർഷക സംഘടനകൾ മുഖ്യമന്ത്രിയെ ആദരിച്ചത്. ഈ പദ്ധതി പ്രകാരം കർഷകരുടെ 2 ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും ഇതിലൂടെ സംസ്ഥാനത്തെ 56 ലക്ഷം കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നും ഇതിനായി 36,585 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് നടപ്പിലാക്കിയ മഹാത്മാ ജ്യോതിറാവു ഫൂലെ കർഷക കടാശ്വാസ പദ്ധതിയിലെ കർശനമായ നിബന്ധനകൾ പുതിയ പദ്ധതിയിൽ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, 2026-27 വർഷത്തിൽ കൃത്യമായി വായ്പ തിരിച്ചടയ്ക്കണം എന്ന നിബന്ധനയും കർഷകർക്ക് ഇളവ് ചെയ്തു നൽകിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത കൃഷിമന്ത്രി ദത്തത്രേയ ഭരനെ, കടാശ്വാസ പദ്ധതിയുടെ ആകെ വിഹിതം 36,585 കോടിയിൽ നിന്നും 40,585 കോടി രൂപയായി ഉയർത്തിയതായി പ്രഖ്യാപിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി ഈ വർഷം 95,000 കോടി രൂപയാണ് മഹാരാഷ്ട്രയിലെ കാർഷിക മേഖലയ്ക്കായി മാത്രം നിക്ഷേപിക്കുന്നത്. ഡിജിറ്റൽ വിപണികൾ, സബ്‌സിഡി നിരക്കിലുള്ള തുള്ളിനന സംവിധാനങ്ങൾ, കൃഷി സർവകലാശാലകളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ എന്നിവ ഗ്രാമീണ തലത്തിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.