മുസ്‍ലിം വിദ്യാർഥി പ്രവേശനത്തിൽ വിവാദം: കോഴ്സുകൾക്ക് വീണ്ടും അനുമതി തേടി വൈഷ്‌ണോ ദേവി മെഡി.കോളജ്

ന്യൂഡൽഹി: മുസ്‍ലിം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയതിലെ വിവാദത്തെത്തുടർന്ന് അംഗീകാരം നഷ്ടപ്പെട്ട എം.ബി.ബി.എസ് കോഴ്‌സിന് അനുമതി തേടി ശ്രീനഗറിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി മെഡിക്കൽ കോളജ് വീണ്ടും നാഷണൽ മെഡിക്കൽ കമ്മീഷനെ സമീപിച്ചു.

കോളജിലെ ആദ്യ ബാച്ചിലെ 50 വിദ്യാർഥികളിൽ 44 പേരും മുസ്‌ലിംകളായിരുന്നു. ഇതിനെതിരെ ആർ.എസ്.എസ്-ബി.ജെ.പി പിന്തുണയുള്ള സംഘടനകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോളജിന്റെ അംഗീകാരം റദ്ദാക്കിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തതിനാലാണ് അംഗീകാരം നഷ്ടമായതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മെഡിക്കൽ കൗൺസിലിന്റെ പരിശോധനക്കും മറ്റു നടപടിക്രമങ്ങൾക്കുമുള്ള ഫീസായി ഏകദേശം 10 ലക്ഷം രൂപ നിക്ഷേപം ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് തങ്ങൾ വീണ്ടും അപേക്ഷിച്ചതെന്ന് കോളജ് അധികൃതർ പറഞ്ഞു.

മെഡിക്കൽ കൗൺസിൽ അനുമതി റദ്ദാക്കിയതോടെ ഈ 50 വിദ്യാർഥികളെയും കേന്ദ്രഭരണ പ്രദേശത്തെ മറ്റ് ഏഴ് സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയിരുന്നു. ഇതിൽ 22 പേർ കശ്മീരിലെ കോളജുകളിലും ബാക്കിയുള്ളവർ ജമ്മു മേഖലയിലുമാണ് പ്രവേശനം നേടിയത്.ഏപ്രിൽ-മേയ് മാസങ്ങളിൽ എൻ.എം.സി ടീം വീണ്ടും പരിശോധനക്ക് എത്തുമ്പോൾ അംഗീകാരം ലഭിക്കുമെന്നാണ് കോളജ് അധികൃതരുടെ പ്രതീകഷ. ഏപ്രിൽ ഒന്ന് മുതൽ ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലാകും.

ഇരുപതിലധികം സ്‌പെഷ്യാലിറ്റികളുള്ള ആശുപത്രി കൂടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാകുന്നതോടെ എൻഎംസി മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. നിലവിൽ അടിസ്ഥാന സൗകര്യങ്ങളിൽ കുറവില്ലെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന പരിശോധനയിൽ മികച്ച റിപ്പോർട്ട് നേടാനാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.