ന്യൂഡൽഹി: ജന്തർ മന്തറിൽ നിരാഹാര സമരപ്പന്തലിൽ നിന്ന് ബലമായി നീക്കിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക് ചികിത്സയിൽ കയിയുന്ന ആശുപത്രിയിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഭാര്യയെ അനുവദിച്ചില്ലെന്ന് പരാതി. മൊബൈൽ ഫോൺ ആശുപത്രിക്കുള്ളിൽ കൊണ്ടുപോകാൻ അനുവദിക്കാത്തതിന് കാരണം ചോദിച്ച് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ ആശുപത്രി അധികൃതരുമായി തർക്കിക്കുന്ന വീഡിയോ പുറത്തുവന്നു. വാങ്ചുകിന്റെ മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പ് എന്തുകൊണ്ട് നൽകിയില്ലെന്ന് ഗീതാഞ്ജലിയും കൂടെയുള്ള മറ്റൊരു സ്ത്രീയും ചോദിക്കുന്ന വീഡിയോയിൽ കാണാം. വാങ്ചുക്കിനെ കുടുംബം നിർദേശിക്കുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് സഫ്ദർജംഗ് ആശുപത്രി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അദ്ദേഹം ദീർഘനേരം ഉപവസിച്ചതിനാൽ അദ്ദേഹം ഇപ്പോഴും തളർന്നിരിക്കുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എന്നാൽ വാങ്ചുകിനെനിർബന്ധിത ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും ഗീതാഞ്ജലി ആങ്‌മോ ആരോപിച്ചു. ശരീരത്തിൽ പൊട്ടാസ്യം കുറവാണെന്ന അവകാശവാദത്തെ ചോദ്യം ചെയ്ത അവർ മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു. വാങ്‌ചുകിന് പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ തിങ്കളാഴ്ചത്തെ മാർച്ചിന് നേതൃത്വം നൽകുമെന്നും അവർ പറഞ്ഞു. ഇന്ന് രാവിലെ 7.40 നാണ് വാങ്ചുക്കിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചത്. ദീർഘനേരം ഉപവസിച്ചതും നിർജ്ജലീകരണം മൂലം അദ്ദേഹം അവശനാണ്. നിലവിൽ അദ്ദേഹം തൃപ്തികരമാണെങ്കിലും തുടർച്ചയായ നിരീക്ഷണവും നിരീക്ഷണവും ചികിത്സയും ആവശ്യമാണെന്നും ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
സഫ്ദർജംഗ് ആശുപത്രിക്ക് പുറത്ത് കനത്ത പോലീസ് വിന്യസിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ഇന്ന് രാവിലെയാമ് ഡൽഹി പൊലീസ് സമരപ്പന്തലിൽ നിന്ന് ബലമായി അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനു പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്തെ നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്.
നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ജന്തർ മന്തറിൽ സമരത്തിന് നേതൃത്വം നൽകുന്ന സി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉടലെടുത്തു. സമരക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ശനിയാഴ്ച രാവിലെ ഡോക്ടർമാരെന്ന വ്യാജേന മഫ്തിയിൽ സമരപ്പന്തലിൽ എത്തിയ പൊലീസ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സമരപ്പന്തലിലെത്തിയ ഏതാനും പൊലീസുകാർ വാങ്ചുക്കുമായി സംസാരിക്കുകയും തൊട്ടുപിന്നാലെ കൂടുതൽ പൊലീസുകാർ സമരപ്പന്തലിലേക്ക് ഇരച്ചുകയറി തുണികൊണ്ട് മറതീർത്ത് വാങ്ചുക്കിനെ ബലമായി നീക്കുകയുമായിരുന്നു.
നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജൂൺ 28-നാണ് വാങ്ചുക് ഉപവാസ സമരം ആരംഭിച്ചത്. പരിസ്ഥിതി പ്രവർത്തകന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ കോടതിയും ഇടപെട്ടിരുന്നു. ആരോഗ്യം വഷളാകുന്നതു സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിന് മുമ്പാണ് പൊലീസ് നടപടി. വാങ്ചുക്കിന്റെ അറസ്റ്റിനു പിന്നാലെ പൊലീസ് മറ്റ് സമരക്കാരെയും നീക്കാൻ ശ്രമം നടത്തിയത് സംഭവസ്ഥലത്ത് സംഘർഷത്തിനിടയാക്കി. ഇതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവസ്ഥലത്ത് സംഘർഷം തുടരുകയാണ്. 28 ദിവസം മുമ്പാണ് സി.ജെ.പി സമരം തുടങ്ങിയത്.സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന്, ഹൈക്കോടതിയുടെ ഉത്തരവുകളുടെയും വൈദ്യോപദേശത്തിന്റെയും അടിസ്ഥാനത്തിൽ അത്യാവശ്യ വൈദ്യസഹായത്തിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.