ന്യൂഡൽഹി: യു.പിയിൽ പ്ലസ്ടു കണക്ക്, ബയോളജി പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നു. വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ചോദ്യപേപ്പർ ചോർന്നത്. പരീക്ഷ തുടങ്ങി ഒരു മണിക്കൂറിനകമാണ് ചോദ്യപേപ്പറുകൾ ചോർന്നത്.
'ആൾ പ്രിൻസിപ്പൽസ് ഓഫ് ആഗ്ര' എന്ന ഗ്രൂപ്പിലാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് വിവരം. നഗരത്തിലെ ഒരു കോളജ് പ്രിൻസിപ്പലിന്റെ മകനാണ് ചോർച്ചക്ക് പിന്നിലെന്നും റിപ്പോർട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച പുറത്തായതോടെ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് ഇതുസംബന്ധിച്ച് ആഗ്ര പൊലീസിന് പരാതി നൽകി.
ഫത്തേപൂർ സിക്രിയിലെ രജഹൗളിയിലെ അടർ സിങ് ഇന്റർ കോളജ് പ്രിൻസിപ്പലിന്റെ മകനാണ് ചോദ്യപേപ്പർ വാട്സാപ്പിൽ പങ്കുവെച്ചതെന്നാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടർ ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ മുകേഷ് അഗർവാളാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച വിവരം അറിയിച്ചത്.
കഴിഞ്ഞ ആഴ്ച യു പി യില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കിയിരുന്നു. 2023 ഫെബ്രുവരി 17,18 തീയതികളില്‍ നടന്ന പരീക്ഷയായിരുന്നു റദ്ദാക്കിയത്. ആറു മാസത്തിനുള്ളില്‍ പരീക്ഷ വീണ്ടും നടത്തുമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.