തൃണമൂൽ ഗുണ്ടകൾക്ക് ഒളിച്ചിരിക്കാൻ സ്ഥലമുണ്ടാകില്ല, ഉയർന്ന പോളിങ് ‘ജങ്കിൾ റൂളിന്’ മരണമണി മുഴക്കി; തൃണമൂലിനും മമതക്കുമെതിരെ മോദി

ന്യൂഡൽഹി: മേയ് നാലിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ പശ്ചിമബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾക്ക് ഒളിച്ചിരിക്കാൻ ഇടമുണ്ടാകില്ലെന്നും അവരെ ആർക്കും സംരക്ഷിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ഒരു മണ്ഡലമായ ഡം ഡമിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ഏപ്രിൽ 29ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് ഡം ഡമ്മിൽ വോട്ടെടുപ്പ് നടക്കുക.

നിയമസഭ തെരഞ്ഞെടുപ്പോടെ തൃണമൂൺ കോൺഗ്രസിന്റെ മഹാ ജങ്കിൾ രാജ് അവസാനിച്ചുവെന്ന് മോദി അവകാശപ്പെട്ടു. മേയ് നാലിന് ബി.ജെ.പി സർക്കാർ രൂപീകരിച്ചതിനുശേഷം സംസ്ഥാനത്തെ ജനങ്ങൾക്കെതിരെ നടന്ന എല്ലാ അനീതികളെയും അതിക്രമങ്ങളെയും കുറിച്ചുള്ള ഫയലുകൾ തുറക്കുമെന്നും മോദി പറഞ്ഞു. ‘ഇന്നലെ രാത്രി മുഴുവൻ ടി.എം.സി അവരുടെ ഗുണ്ടകളെ ശക്തിപ്പെടുത്തുകയായിരുന്നു. ബംഗാളിലെ ജനങ്ങളോടും ബി.ജെ.പി പ്രവർത്തകരോടും പൊതുജനങ്ങളോടും പറയുന്നു: ഇത് വിപ്ലവത്തിന്റെ നാടാണെന്നും ഇത് ധീരന്മാരുടെ നാടാണെന്നും മറക്കരുത്. മേയ് നാലിന് ഫലം വന്നതിനുശേഷം, ടി.എം.സിയുടെ ഗുണ്ടകൾക്ക് ഒളിക്കാൻ ഇടമുണ്ടാകില്ല, അവരെ രക്ഷിക്കാൻ ആരുമുണ്ടാകില്ല. ഇന്നലത്തെ ആദ്യ ഘട്ട വോട്ടെടുപ്പ് ടി.എം.സിയുടെ ‘ജങ്കിൾ റൂളിന്’ മരണമണി മുഴക്കി’ മോദി പറഞ്ഞു.

ആദ്യ ഘട്ട പോളിങ്ങിലെ ഉയർന്ന പോളിങ് ശതമാനം ജനാധിപത്യത്തിന്റെ വിജയമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ശക്തമായ പൊതുജന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ഉയർന്ന പോളിങ് മാറ്റത്തിനായുള്ള വർധിച്ചുവരുന്ന പൊതുജനാഭിലാഷമാണെന്നും മോദി പറഞ്ഞു. ‘പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ അഭിനന്ദിക്കുന്നു. ബംഗാളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ തരംഗം ആദ്യ ഘട്ട വോട്ടെടുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ ബി.ജെ.പിക്ക് ലഭിച്ച പിന്തുണ വിജയത്തെ സൂചിപ്പിക്കുന്നു’ മോദി പറഞ്ഞു.

ബംഗാളിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 92.89 ശതമാനം റെക്കോർഡ് പോളിങ് രേഖ​പ്പെടുത്തി. 2021നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വർധന. സ്വാതന്ത്ര്യത്തിനു ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ് നിരക്കാണിത്. 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടം വോട്ടെടുപ്പ് നടന്നത്. 

Tags:    
News Summary - TMC goons wont find hiding place record turnout shows end of jungle raj PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.