പുണെ: രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിന് പിന്നാലെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ജൂൺ 11ന് മഹാരാഷ്ട്രയിലെ പുണെയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു സി.ജെ.പിയുടെ പ്രതിഷേധ പ്രഖ്യാപനം. സി.ജെ.പി സ്ഥാപകനായ അഭിജീത് ദീപ്കെയും സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് പങ്കുവെച്ചു.
‘മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പുണെയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാറ്റകൾ ഒരുമിക്കും. എത്ര പുണെ പാറ്റകൾ പങ്കുചേരും?’ സി.ജെ.പിയുടെ പോസ്റ്റിൽ പറയുന്നു. ജൂൺ 11ന് നാലുമണിക്ക് സാവിത്രിഭായ് ഫൂലെ പുണെ സർവകലാശാലയിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ‘നമുക്ക് പുണെയിൽ കാണാം. മഹാരാഷ്ട്രക്ക് ആശംസകൾ’ പോസ്റ്റ് പങ്കുവെച്ച് അഭിജീത് ദീപ്കെ കുറിച്ചു.
നീറ്റ് യു.ജി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പ്ലസ്ടു ഒ.എസ്.എം മൂല്യനിർണയ വിവാദം, സി.ബി.എസ്.ഇ ത്രിഭാഷ നയം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിദ്യാർഥികളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് സി.ജെ.പിയുടെ പുതിയ സമരം. ജൂൺ ആറിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നൂറുകണക്കിന് യുവാക്കൾ ഒത്തുകൂടിയിരുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.
ജന്തർ മന്തറിൽ നടന്ന വൻ ജനകീയ പ്രതിഷേധം ഒരു ‘ട്രെയിലർ’ മാത്രമാണെന്നും ഏഴു ദിവസത്തിനകം മന്ത്രി രാജിവെച്ചില്ലെങ്കിൽ സമരം രാജ്യവ്യാപകമായി തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനുള്ള കൃത്യമായ ആക്ഷൻ പ്ലാൻ ഉടൻ പുറത്തിറക്കും. ജന്തർ മന്തർ പ്രതിഷേധം വൻ വിജയമായിരുന്നെന്നും അഭിജീത് അറിയിച്ചിരുന്നു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഒരടി പോലും പിന്നോട്ടില്ലെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ കോടിക്കണക്കിന് യുവാക്കളെ അണിനിരത്തി സമരം ശക്തമായി തുടരുമെന്നും സി.ജെ.പി വക്താക്കളും അറിയിച്ചു. ജന്തർ മന്തറിലെ പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകാൻ പോകുന്ന വൻ പ്രക്ഷോഭങ്ങളുടെ തുടക്കം മാത്രമാണ്. നിലവിൽ ജന്തർ മന്തറിൽ നടന്നത് സർക്കാറിനോടുള്ള ഒരു അപേക്ഷ മാത്രമാണെന്നും ഇത് കേൾക്കാൻ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കുമെന്നും സമരത്തിൽ പങ്കെടുത്ത് വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സമീപകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനത പാർട്ടി, യുവജന തൊഴിലില്ലായ്മ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ആക്ഷേപഹാസ്യ പ്രസ്ഥാനമായി തുടങ്ങിയ സി.ജെ.പി പിന്നീട് യുവജന പ്രക്ഷോഭമായി വളരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.