ന്യൂഡൽഹി: സൗദി അറേബ്യയിൽ 12ാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതിയ ഇന്ത്യൻ വിദ്യാർഥിയുടെ ഫലം തടഞ്ഞുവെച്ചതിൽ സി.ബി.എസ്.ഇക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഫലം വൈകുന്നത് കുട്ടിയുടെ ഉപരിപഠനത്തെയും കരിയറിനെയും ബാധിക്കുമെന്നും രാപ്പകലില്ലാതെ അധ്വാനിച്ചാണെങ്കിലും ഇതിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ മൻമോഹൻ, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കൂടുതൽ സമയം വേണമെന്ന സി.ബി.എസ്.ഇയുടെ ആവശ്യം തള്ളിയ കോടതി കേസ് ജൂൺ 12ലേക്ക് മാറ്റി.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് മാർച്ചിൽ റദ്ദാക്കിയ പരീക്ഷകൾക്ക് പകരം സ്കൂൾ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ ഫലം നൽകാൻ സി.ബി.എസ്.ഇ പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു. എന്നാൽ മേയ് 13ന് ഫലം വന്നപ്പോൾ പ്രൈവറ്റ് കാൻഡിഡേറ്റായി പരീക്ഷയെഴുതിയ പ്രാൺസു ജിഗർകുമാർ എന്ന വിദ്യാർഥിയുടെ ഫലം മാത്രം ‘ഫലം പിന്നീട്’ എന്ന കാറ്റഗറിയിലാക്കി മാറ്റിവെക്കുകയായിരുന്നു. യുദ്ധസാഹചര്യം കാരണം പരീക്ഷ മുടങ്ങിയതിൽ തനിക്ക് പങ്കില്ലെന്നും തന്റെ മുൻകാല റെക്കോഡുകൾ പരിഗണിച്ച് ഫലം പ്രഖ്യാപിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും സി.ബി.എസ്.ഇക്കും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.