ചെന്നൈ: കോവിഡ് പ്രതിരോധ മരുന്നെന്ന പേരിൽ വിഷം നൽകി ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ഇൗറോഡിലാണ് സംഭവം.
ഇൗറോഡ് സ്വദേശിയായ കറുപ്പണ്ണകൗണ്ടറുടെ കുടുംബത്തിനാണ് ദാരുണാനുഭവം. കറുപ്പണ്ണകൗണ്ടറുടെ ഭാര്യ മല്ലിക, മകൾ ദീപ, വീട്ടുജോലിക്കാരിയായ കുപ്പാൾ എന്നിവരാണ് മരിച്ചത്. കറുപ്പണ്ണകൗണ്ടർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മുഖ്യപ്രതിയായ ആർ. കല്യാണസുന്ദരം കൗണ്ടറുടെ അടുത്തുനിന്ന് 15ലക്ഷം രൂപ കടം വാങ്ങിയിരുന്നു. മാസങ്ങൾക്ക് മുമ്പ് വാങ്ങിയ പണം തിരിച്ചുചോദിക്കാൻ ആരംഭിച്ചതോടെ കൗണ്ടറെയും കുടുംബത്തെയും ഇല്ലാതാക്കാൻ സുന്ദരം തീരുമാനിക്കുകയായിരുന്നു. സഹായത്തിനായി 25കാരനായ ശബരിയെയും സുന്ദരം ഒപ്പം കൂട്ടി.
തുടർന്ന്, ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന ശബരിയെ കൗണ്ടറുടെ വീട്ടിലേക്ക് ജൂൺ 26ന് അയക്കുകയായിരുന്നു. താപനില പരിശോധിക്കുന്ന ഉപകരണവും പൾസ് ഒാക്സിമീറ്ററും ശബരിയുടെ കൈവശമുണ്ടായിരുന്നു. നാലുപേരെയും പരിശോധിച്ചശേഷം പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്ന് എന്ന പേരിൽ വിഷ ഗുളിക നൽകി.
നാലുപേരും ഗുളിക കഴിച്ചതോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പ്രദേശവാസികളെത്തി നാലുപേരെയും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മല്ലിക മരിച്ചു. ഒരു ദിവസത്തിനുശേഷം ദീപയും കുപ്പാളും മരണത്തിന് കീഴടങ്ങി. അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ് കൗണ്ടർ.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കല്യാണസുന്ദരത്തെയും ശബരിയെയും പിടികൂടുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 15 ദിവസം ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.