ഇംഫാൽ : ലോകത്ത് മുസ്ലിം തീവ്രവാദി, ക്രിസ്ത്യൻ തീവ്രവാദി എന്നില്ലെന്നും തീവ്രവാദത്തിന് മതമില്ലെന്നും ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. മനുഷ്യർ ഭീകരവാദത്തെ ആശ്ളേഷിച്ചാൽ പിന്നെ മതത്തിന് ഒന്നും ചെയ്യാനില്ലെന്നും ഇംഫാലിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തോട് തനിക്ക് എതിർപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. അഹിംസ എന്നത് ഇന്ത്യയുടെ ചരിത്രത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ഭാഗമാണെന്നും ആയിരം വർഷം പഴക്കമുള്ള ഈ അറിവ് കൊണ്ട് ലോകസമാധാനം നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവനെന്നും പണക്കാരനെന്നുമുള്ള വേർതിരിവ് കൂടിവരികയാണ്. മണിപ്പൂരിലും ഇത് പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 58 വർഷം മുൻപ് അഭയാർഥിയായി ഇന്ത്യയിലെത്തിയതിനെക്കുറിച്ചും ദലൈലാമ ഓർമകൾ പങ്കുവെച്ചു. ഒരു ലക്ഷത്തോളം വരുന്ന ടിബറ്റുകാരുടെ മറ്റൊരു വീടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.