മുംബൈ: ഹോളി ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി സ്വര ഭാസ്കർ. ഡൽഹിയിൽ നടന്ന സംഭവത്തിന് പിന്നിലെ ആസൂത്രിത രാഷ്ട്രീയ ലക്ഷ്യങ്ങളെ സ്വര ഭാസ്കർ വിമർശിച്ചു. തരുൺ ഖാട്ടികിന്റെ മരണത്തെ വർഗീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ ‘എക്സി’ൽ കുറിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ നടപടിയെയും സ്വര വിമർശിക്കുന്നുണ്ട്.
‘ഇരു വീട്ടുകാരും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കത്തിന്റെ തുടർച്ചയായാണ് ഈ സംഘർഷം ഉണ്ടായതെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തരുണിന്റെ കുടുംബത്തിലെ ഒരു കുട്ടി ബുർഖ ധരിച്ച സ്ത്രീയുടെ മേൽ വാട്ടർ ബലൂൺ എറിഞ്ഞതിനെത്തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റം നടക്കുന്നതിനിടെ തരുൺ തന്റെ ജിമ്മിലെ സുഹൃത്തുക്കളുമായി എത്തുകയും തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷത്തിനിടെ തലക്ക് പരിക്കേറ്റ തരുൺ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇതൊരു ദൗർഭാഗ്യകരമായ മരണമാണ്. എന്നാൽ, ഇതിനെ ഹിന്ദു-മുസ്‌ലിം സംഘർഷമായി ചിത്രീകരിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്’- സ്വര പറഞ്ഞു.
സംഭവത്തിന് പിന്നാലെ മുസ്‍ലിം കുടുംബത്തിന്റെ വീട് തകർക്കാൻ ഉത്തരവിട്ട ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നടപടിയെ സ്വര ഭാസ്കർ പരിഹസിച്ചു. സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ‘ബുൾഡോസർ നീതി’ നിയമവിരുദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരു ഹിന്ദു യുവാവ് മുസ്‍ലിം ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ടു എന്ന രീതിയിൽ ‘ഹിന്ദു ഖത്രേ മേ ഹെ’ (ഹിന്ദുക്കൾ അപകടത്തിൽ) സംഭവത്തെ മാറ്റിയെടുത്തെന്നും നടി കുറ്റപ്പെടുത്തി.
സംഭവത്തിൽ ഉൾപ്പെട്ട മുസ്‍ലിം സ്ത്രീയുടെ മൊഴിയും സ്വര പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ‘തരുൺ ഉൾപ്പെടെയുള്ളവർ മദ്യപിച്ചെത്തി തന്നെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തതായി സ്ത്രീ ആരോപിക്കുന്നു. തരുൺ ആ സ്ത്രീയെ അപമാനിച്ചിട്ടുണ്ടെങ്കിൽ പോലും അയാൾ കൊല്ലപ്പെടാൻ പാടില്ലായിരുന്നു. പ്രകോപനം എന്തുതന്നെയായാലും കൊലപാതകത്തെ ന്യായീകരിക്കാനാവില്ല. എന്നാൽ, ഈ സംഭവത്തെ ചുറ്റിപ്പറ്റി നടക്കുന്ന ബാക്കി പ്രചാരണങ്ങളെല്ലാം രാഷ്ട്രീയ അവസരവാദമാണ്. അതേസമയം, രാജ്യത്ത് വ്യാപകമായി നടക്കുന്ന മുസ്‍ലിം ആൾക്കൂട്ടക്കൊലപാതകങ്ങളിലെ ഇരകൾക്ക് നീതി ലഭിക്കുന്നുണ്ടോ? അതിന് കാരണക്കാരായ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നുണ്ടോ? -സ്വര ചോദിക്കുന്നു.
ഹോളി ആഘോഷിക്കുന്നതിനിടെ തരുണിന്റെ വീട്ടിലെ കുട്ടി അയൽവാസിയുടെ ദേഹത്ത് വെള്ളം നിറച്ച ബലൂൺ എറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് ഇരു വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ തരുൺ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ തരുണിന്റെ മരണം ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകമാണെന്ന രീതിയിൽ പ്രചരിക്കുകയും ബജ്റങ് ദളിന്റെയും ഹിന്ദുപരിഷത്ത് പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉത്തം നഗറിലെ മുസ്‍ലിം വീടുകൾ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഉത്തരവ് പ്രകാരം പ്രതിയുടെ വീട് ബുൾഡോസറുപയോഗിച്ച് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.