മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് എയർലൈൻ പൈലറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വ്യോമയാന മേഖലക്ക് ശക്തമായ ഭീഷണി ഉയർത്തുന്നുവെന്ന് പൈലറ്റുമാരുടെ അസോസിയേഷൻ കേന്ദ്രത്തിനയച്ച കത്തിൽ പറയുന്നു.
സിവിൽ ഏവിയേഷൻ മിനിസ്റ്റർ കിഞ്ചരപ്പു രാംമോഹൻ നായിഡുവിന് അസോസിയേഷൻ അയച്ച കത്തിൽ സുരക്ഷാ സ്ഥിതി കൂടുതൽ വഷളായിരിക്കുന്നുവെന്നും ദുബൈക്കും അബൂദബിക്കും എതിരായ ഭീഷണികളെ കുറിച്ചുള്ള റിപ്പോർട്ടുകളും മേഖലയിൽ സൈനിക നടപടികൾ തുടരുന്നതും സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾക്കുള്ള അപകട സാധ്യത ഗണ്യമായി വർധിപ്പിക്കുന്നുവെന്നും പൈലറ്റുമാരുടെ സംഘടന പറഞ്ഞു.
സംഘർഷ ബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് സൈനിക നടപടികൾക്ക് പുറമേ മറ്റ് ഭീഷണികളുമുണ്ട്. മിസൈൽ ആക്രമണങ്ങൾ, ജി.പി.എസ് ജാമിങ്, വ്യോമാതിർത്തിയിലെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ, ഇലക്ട്രോണിക് തുറമുഖങ്ങൾ എന്നിവയും ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും പൈലറ്റുമാരുടെ സംഘടന പറയുന്നു.
വ്യോമയാന വിദഗ്ധർ, സുരക്ഷാ ഏജൻസികൾ എന്നിവർ ചേർന്ന് സുരക്ഷ വിലയിരുത്തിയതിനു ശേഷം മാത്രമേ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസുകൾ നടത്താൻ പാടുള്ളുവെന്നും അതുവരെയും ഇത്തരം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെക്കണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ വീണ്ടും ആരംഭിച്ച സംഘർഷം കാരണം ആഗോള വ്യോമയാന മേഖലയിൽ തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൈലറ്റുമാരുടെ അസോസിയേഷന്‍റെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.