കൊൽക്കത്ത: പശ്ചിമബംഗാളിൽ 2011 മുതൽ വിതരണം ചെയ്ത ജാതി സർട്ടിഫിക്കറ്റുകളുടെ പുനപരിശോധന നടത്താനൊരുങ്ങി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. തൃണമൂൽ കോൺഗ്രസിന്റെ ഭരണകാലത്ത് ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം ഉയർത്തിയാണ് നീക്കം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ വോട്ടർ പട്ടിക തീവ്ര പുന പരിശോധന നടപടികൾ വിവാദമായതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ തീരുമാനം.
സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്ട്രേറ്റുകൾക്കും പുനപരിശോധന പ്രക്രിയ ആരംഭിക്കാൻ നിർദേശം നൽകി പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് കത്തുകൾ നൽകിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 15 വർഷത്തിനിടെ നൽകിയ ഏകദേശം 1.69കോടി ജാതി സർട്ടിഫിക്കറ്റുകളാണ് പുനപരിശോധനക്ക് വിധേയമാക്കുക. ഇതിൽ ഒരു കോടി പട്ടികജാതി (എസ്.സി) സർട്ടിഫിക്കറ്റുകളും 21 ലക്ഷം പട്ടികവർഗ (എസ്.ടി) സർട്ടിഫിക്കറ്റുകളും 49ലക്ഷം മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി) സർട്ടിഫിക്കറ്റുകളും ഉൾപ്പെടും. ഇതിൽ 47.8 ലക്ഷം സർട്ടിഫിക്കറ്റുകൾ തൃണമൂൽ സർക്കാരിന്റെ ‘ദുവാരെ സർക്കാർ’ (സര്‍ക്കാര്‍ ജനങ്ങളുടെ പടിവാതിൽക്കൽ) ക്യാമ്പുകളുടെ 10 ഘട്ടങ്ങളിലൂടെ വിതരണം ചെയ്തവയാണ്.
സബ് ഡിവിഷണൽ ഓഫീസർമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലായിരിക്കും സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കുക. പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്ത വ്യക്തികൾക്ക് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധിക്കാൻ ബംഗാൾ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ നിരവധി വ്യാജ എസ്.സി, എസ്.ടി, ഒ.ബി.സി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് ബംഗാളിലെ ആദിവാസി വികസന, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ക്ഷുദിറാം ടുഡു പറഞ്ഞു. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നിരവധി ആളുകൾ ആനുകൂല്യങ്ങൾ നേടിയിരുന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.