സുവേന്ദു അധികാരി

'നികുതിപ്പണം അർഹതയില്ലാത്തവർക്ക് നൽകാനാവില്ല'; 26 ലക്ഷം 'അന്നപൂർണ്ണ യോജന' അപേക്ഷകൾ തള്ളി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അഭിമാനപദ്ധതിയായി അവതരിപ്പിച്ച 'അന്നപൂർണ്ണ യോജന'യുടെ ആദ്യഗഡു വിതരണത്തിൽ കടുത്ത വിവേചനമെന്ന് പരാതി. പദ്ധതിക്കായി അപേക്ഷിച്ച 1.6 കോടി സ്ത്രീകളിൽ 26 ലക്ഷം പേരെയും അർഹതയില്ലാത്തവരെന്ന് മുദ്രകുത്തി സർക്കാർ തള്ളിയത് വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുകയാണ്. അതേസമയം, ഏകദേശം 1.1 കോടി വനിതാ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടന്നത്.

പൗരത്വവും താമസസ്ഥലവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷക്കണക്കിന് സ്ത്രീകളെ പട്ടികയിൽ നിന്ന് പുറത്താക്കിയത്. നികുതിദായകരുടെ പണം അർഹതയില്ലാത്തവർക്ക് നൽകാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, പാവപ്പെട്ട ജനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണെന്ന് വിമർശനം ഉയരുന്നുണ്ട്. ജനക്ഷേമ പദ്ധതികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മുൻപ് തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിരുന്ന 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിയുടെ പേരുമാറ്റി ബിജെപി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്. യഥാർത്ഥത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് സഹായം നൽകുന്നതിനേക്കാൾ, വോട്ടർ പട്ടികയുമായും പൗരത്വ രേഖകളുമായും ബന്ധപ്പെടുത്തി ഒരു വിഭാഗം ജനങ്ങളെ പദ്ധതിയുടെ പരിധിയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ആക്ഷേപമുണ്ട്.

അപേക്ഷകൾ തള്ളിയ നടപടിയിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് സർക്കാർ തകർത്തിരിക്കുന്നത്. കൊറോണാനന്തര കാലഘട്ടത്തിലും തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഈ തുക വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ, കർശനമായ പരിശോധനയെന്ന പേരിൽ സർക്കാർ നടപ്പിലാക്കിയ നടപടികൾ യഥാർത്ഥത്തിൽ അർഹരായ പലരെയും പുറന്തള്ളാൻ കാരണമായി എന്നതാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.

ഒരു വശത്ത് വൻ പ്രചാരണങ്ങളിലൂടെ പദ്ധതി നടപ്പിലാക്കുമ്പോൾ തന്നെ, മറുവശത്ത് ജനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തി അവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന രീതി ശരിയല്ലെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Suvendu Adhikari rejects 26 lakh 'Annapurna Yojana' applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.