ചെന്നൈ: തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി.ജോസഫ് വിജയ് യുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപവത്കരിക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി ബുധനാഴ്ച ചെന്നൈയിൽ വിവിധ കക്ഷി നേതാക്കൾ പങ്കെടുത്ത ആദ്യയോഗത്തിൽ വിജയ് അധ്യക്ഷത വഹിച്ചു. സർക്കാർ രൂപവത്കരണത്തിന് സഹായിച്ച രാഷ്ട്രീയകക്ഷികൾക്ക് നന്ദി പറയാൻ കൂടിയാണ് വിജയ് യോഗം വിളിച്ചുകൂട്ടിയത്. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ, മുസ്‍ലിംലീഗ് ദേശീയ അധ്യക്ഷൻ പ്രഫ.കെ.എം. കാദർ മൊയ്തീൻ, വി.സി.കെ നേതാവ് ടി. തിരുമാവളവൻ എം.പി, എം.ഡി.എം.കെ ജനറൽ സെക്രട്ടറി ൈവകോ, ദുരൈ വൈകോ എം.പി തുടങ്ങിയവരും സഖ്യകക്ഷികളിലെ മന്ത്രിമാരും എം.എൽ.എമാരും സംബന്ധിച്ചു.
അതേസമയം, സഖ്യ യോഗത്തിൽനിന്ന് സി.പി.എമ്മും സി.പി.ഐയും വിട്ടുനിന്നു. പകരം ടി.വി.കെ സർക്കാറിന് പുറമെനിന്നുള്ള പിന്തുണ തുടരുമെന്ന് ഇവർ വ്യക്തമാക്കി. സർക്കാറിനുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം, സി.പി.ഐ തമിഴ്നാട് സെക്രട്ടറി എം.വീരപാണ്ഡ്യൻ എന്നിവർ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വിജയ് യെ സന്ദർശിക്കുകയും ചെയ്തു.
തന്റെ സർക്കാർ മതേതര-അഴിമതി രഹിത-സാമൂഹിക നീതിയിൽ ഉറച്ചുനിൽക്കുമെന്നും കാലാവധി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു. വിവിധ കക്ഷി നേതാക്കളും സംസാരിച്ചു. സഖ്യത്തിന്റെ പേരും പൊതു മിനിമം പരിപാടിയും കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരണവും ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.