ജോലി അഭിമുഖത്തിനിടെ മുസ്‌ലിം യുവാവിനെ വംശീയ അധിക്ഷേപം നടത്തി; റിക്രൂട്ടർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ടെക് മഹീന്ദ്ര

ന്യൂഡൽഹി: പ്രമുഖ കമ്പനിയായ ടെക് മഹീന്ദ്രയിൽ ജോലിക്കായുള്ള അഭിമുഖത്തിനിടെ ഉദ്യോഗാർഥിയെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. നോയിഡ സ്വദേശിയായ ഫസൽ ഷെയ്ഖ് എന്ന യുവാവാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമമായ 'എക്സി'ലൂടെ വെളിപ്പെടുത്തിയത്. സംഭവമറിഞ്ഞതോടെ, അധിക്ഷേപം നടത്തിയവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചെന്നും അടിയന്തരമായി നടപടിയുണ്ടാകുമെന്നും ടെക് മഹിന്ദ്ര അധികൃതർ മറുപടി നൽകിയിട്ടുണ്ട്. മുസ്‌ലിം ഐഡന്റിറ്റിയുടെ പേരിൽ കമ്പനി ജീവനക്കാരൻ തന്നെ അപമാനിച്ചെന്നതാണ് ഉദ്യോഗാർഥിയുടെ പരാതി.

തന്റെ പേര് കേട്ടയുടൻ കമ്പനിയിലെ റിക്രൂട്ടറായ സുയാഷ് എന്നയാൾ പരിഹസിക്കാൻ തുടങ്ങിയെന്ന് ഫസൽ ഷെയ്ഖ് എക്സ് പോസ്റ്റിൽ കുറിച്ചു. ഐഡന്റിറ്റി തെളിയിക്കാൻ ആധാർ കാർഡ് കാണിച്ചെങ്കിലും അത് വകവെച്ചില്ലെന്നും 'മുസ്‌ലിംകൾ തട്ടിപ്പുകാരാണ്' എന്ന് പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുകയാണുണ്ടായതെന്നും യുവാവ് എക്സ് കുറിപ്പിൽ പറയുന്നു. വിഷയത്തിൽ തന്റെ സുഹൃത്തായ പ്രാഞ്ജൽ ഫോണിലൂടെ ഇടപെടാൻ ശ്രമിച്ചപ്പോൾ റിക്രൂട്ടർ സുയാഷ് സുഹൃത്തിനെയും അമ്മയെയും ഫോണിലൂടെ അസഭ്യം പറഞ്ഞതായും ഫസൽ ആരോപിച്ചു. ഇതിന്റെ ഓഡിയോ റെക്കോഡിങ്ങുകൾ തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ യുവാവ് ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

വംശീയ അധിക്ഷേപത്തിനെതിരെ നോയിഡ സെക്ടർ 135 പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോഴും നിരാശാജനകമായ പ്രതികരണമാണ് ഉണ്ടായത്. പരാതിപ്പെട്ടപ്പോൾ ഇതൊരു ചെറിയൊരു കാര്യമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണെന്ന് പൊലീസ് ചെയ്തതെന്നും റിക്രൂട്ടറുടെ നമ്പർ ബ്ലോക്ക് ചെയ്യാനാണ് തന്നോട് നിർദേശിച്ചതെന്നും യുവാവ് കൂട്ടിച്ചേർത്തു.

സംഭവം വിവാദമായതോടെ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ച ടെക് മഹിന്ദ്ര വക്താവ്, വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞു. മെരിറ്റും പരസ്പര ബഹുമാനവും ഉറപ്പാക്കുന്ന സുതാര്യമായ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലാണ് കമ്പനി വിശ്വസിക്കുന്നത്. വംശീയമോ മതപരമോ ആയ വിവേചനങ്ങളോട് കമ്പനിക്ക് ഒട്ടും സഹിഷ്ണുതയില്ലെന്നാണ് മഹിന്ദ്ര പ്രതികരിച്ചത്. ജീവനക്കാരുടെ ഭാഗത്തുനിന്നോ പങ്കാളികളുടെ ഭാഗത്തുനിന്നോ ഇത്തരം പെരുമാറ്റം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും വസ്തുതകൾ കമ്പനി അടിയന്തരമായി പരിശോധിച്ചു വരികയാണെന്നും മഹിന്ദ്ര വക്താവ് വ്യക്തമാക്കി.

Tags:    
News Summary - Tech Mahindra announces investigation against recruiter who racially abused Muslim youth during job interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.