ന്യൂഡൽഹി: ലൈംഗിക പീഡനകേസിൽ ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖികെട്ടണമെന്ന മധ്യപ്രദേശ് ഹൈകോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വനിത അഭിഭാഷകർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി ഇടപെടൽ. ഇത്തരം ഉത്തരവുകൾ പിന്നീട് ആവർത്തിക്കുന്നതിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
പെൺകുട്ടി അനുഭവിച്ച മാനസികമായ പീഡനം പരിഗണിക്കണമെന്ന് വനിത അഭിഭാഷകരുടെ ആവശ്യവും കോടതി അംഗീകരിച്ചു. കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയേയും ഹരജിയിൽ ചോദ്യം ചെയ്തിരുന്നു.
2020 ഏപ്രിലിലാണ് അയൽക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഉജ്ജയിൻ സ്വദേശിയായ വിക്രം ബാഗരിെയ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാൾ മധ്യപ്രദേശ് ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്നായി ഹൈകോടതിയുടെ ഇന്ദോർ ബെഞ്ച് മുന്നോട്ട് വെച്ചത് പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് രാഖികെട്ടണമെന്നതായിരുന്നു. ഈ വ്യവസ്ഥക്കെതിരെയാണ് വനിത അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിന് പുറമേ യുവതിയുടെ സഹോദരന് 11,000 രൂപയും മകന് വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാൻ 5000 രൂപയും നൽകാനും കോടതി ഉത്തരവിട്ടു. ഒക്ടോബർ 16ന് മധ്യപ്രദേശ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.