കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

ന്യൂഡൽഹി: കോവിഡ് വാക്സിൻ കോവിഷീൽഡുമായി ബന്ധപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ. ഇത്, ഉടൻ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. വിദഗ്ദ സമിതി അന്വേഷണവും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉൾപ്പെടുന്ന വിഷയം ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അംഗീകരിച്ചു. എന്നാൽ, തീയതി പിന്നീട് അറിയിക്കും. പാർശ്വഫലങ്ങൾ പഠിക്കണമെന്നതാണ് നിലവിൽ ലഭിച്ച ഹരജികളിലെ പ്രധാന ആവശ്യം.

കോവിഡ് 19നെതിരായി നല്‍കി വന്നിരുന്ന കോവിഷീല്‍ഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്സിന്‍റെ നിര്‍മ്മാതാക്കളായ ‘ആസ്ട്രാസെനക’ തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന് സമ്മതിച്ചിരുന്നു. വാക്സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) ഇടയാക്കുമെന്നാണ് കമ്പനി സമ്മതിച്ചത്.

അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയതെന്ന് ബ്രിട്ടീഷ് പത്രമായ ‘ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, കോവിഷീൽഡ് എന്ന ​പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിർമിച്ചത്.

വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത വലിയ രീതിയിലാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. ഇതി​െൻറ തുടർച്ചയായിട്ടാണ് ഇന്ത്യയിലും ഈ വിഷയത്തിൽ പരാതികൾ ഉയർന്നത്. 

Full View


Tags:    
News Summary - Supreme Court Agrees To Hear Plea Over Covishield Side-Effect Concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.