ഹെറാള്‍ഡ് കേസ്: സുബ്രമണ്യം സ്വാമി സാക്ഷിപ്പട്ടിക ഹാജരാക്കി

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണവിധേയരായ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി കോടതിക്കു മുമ്പാകെ സുബ്രമണ്യം സ്വാമി സാക്ഷികളുടെയും തെളിവുകളുടെയും പട്ടിക കൈമാറി. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ലോവ്ലീനിനാണ് സ്വാമിയുടെ അഭിഭാഷകന്‍ ദിലീപ്കുമാര്‍  ഇവ സമര്‍പ്പിച്ചത്. ഈ പട്ടിക ആരോപണവിധേയര്‍ക്കും നല്‍കണമെന്ന കോടതിയുടെ നിര്‍ദേശം ദിലീപ്കുമാര്‍ അംഗീകരിച്ചു. കേസില്‍  സാക്ഷിപ്പട്ടിക സമര്‍പ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് സ്വാമിക്ക് അവസാന അവസരം നല്‍കിയിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി, അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍െറ ഉദ്യോഗസ്ഥര്‍ അടക്കം 12 പേര്‍ ഈ പട്ടികയിലുണ്ട്.  അടുത്ത വാദംകേള്‍ക്കലിനായി മാര്‍ച്ച് 25ലേക്ക് കേസ് മാറ്റി. 


സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്  ഗൂഢാലോചന നടത്തി കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപവത്കരിച്ച് 50 ലക്ഷം രൂപക്ക് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ നേതൃത്വത്തില്‍ തുടങ്ങിയ എ.ജെ.എല്ലിന്‍െറ ഉടമസ്ഥതയിലുള്ള പത്രമാണ് ഡെക്കാന്‍ ഹെറാള്‍ഡ്. എ.ജെ.എല്‍ തട്ടിയെടുത്തതോടെ ഡെക്കാന്‍ ഹെറാള്‍ഡും സോണിയയും മകനും കൈവശപ്പെടുത്തിയെന്ന് സ്വാമി ആരോപിക്കുന്നു. കേസ് റദ്ദാക്കണമെന്നു കാണിച്ച് സോണിയയും രാഹുലും കോടതിയില്‍ ഹരജി സമര്‍പ്പിച്ചെങ്കിലും ഇരുവര്‍ക്കെതിരെയും കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2015 ഡിസംബര്‍ 19ന് ആരോപണവിധേയര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

Tags:    
News Summary - Subramanian Swamy files list of witnesses in National Herald case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.