ബാബറി കേസിൽ ഷാരൂഖ് ഖാൻ മധ്യസ്ഥൻ; ചീഫ് ജസ്റ്റീസ് ബോബ്ഡെയുടെ ആഗ്രഹം വെളിപ്പെടുത്തി സഹപ്രവർത്തകൻ

ന്യൂദൽഹി: ബാബറി കേസിൽ ബോളിവുഡ് താരം ഷാരൂഖ്ഖാനെ മധ്യസ്ഥനാക്കാൻ ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ. ചീഫ് ജസ്റ്റീസിന്‍റെ വിടവാങ്ങൽ ചടങ്ങിലാണ് സഹപ്രവർത്തകരിലൊരാൾ ഇക്കാര്യം വെളിെപ്പടുത്തിയത്. ഇതുസംബന്ധിച്ച് ഷാരൂഖ്ഖാനോട് സംസാരിച്ചിരുന്നതായും അദ്ദേഹം മധ്യസ്ഥതക്ക് സമ്മതിച്ചതായും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് വികാസ് സിങ് പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ലെന്നും സിങ് ഓൺലൈൻ വിടവാങ്ങൾ ചടങ്ങിൽ പറഞ്ഞു.


'അയോധ്യ തർക്കത്തിൽ ഷാരൂഖ് ഖാനെ മധ്യസ്ഥനാക്കിയാലോ എന്ന് ജസ്റ്റിസ് ബോബ്ഡെ എന്നോട് ചോദിച്ചു. തുടർന്ന് ഞാൻ എസ്.ആർ.‌കെയുമായി സംസാരിച്ചു. അദ്ദേഹം മധ്യസ്ഥതവഹിക്കുന്നതിൽ സന്തോഷവാനായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല' -വികാസ് സിങ് പറഞ്ഞു. മുൻ സുപ്രീം കോടതി ജഡ്ജി എഫ്.എം.ഐ കലിഫുല്ല, ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരായിരുന്നു സുപ്രീം കോടതി നിയോഗിച്ച ബാബറി കേസ് മധ്യസ്ഥപാനലിലെ മൂന്ന് അംഗങ്ങൾ. മധ്യസ്ഥസംഘം കക്ഷികളോട് നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമാർഗ്ഗം കണ്ടെത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. തുടർന്ന് കേസ് സുപ്രീംകോടതിയിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ ബൈക്കുകളോടുള്ള അഭിനിവേശത്തെക്കുറിച്ചും വികാസ് സിങ് തന്‍റെ പ്രസംഗത്തിൽ പരാമർശിച്ചു. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നെന്ന് സിങ് പറഞ്ഞു.

'ഒരിക്കൽ എന്‍റെ ഹാർലി ഡേവിഡ്‌സൺ ബൈക്ക് വിൽക്കാൻ ഞാൻ തീരുമാനിച്ചു. നിങ്ങൾ എന്തിനാണ് ഇത് വിൽക്കുന്നതെന്നാണ് വിവരമറിഞ്ഞ ബോബ്ഡെ ചോദിച്ചത്. ഇത് എനിക്ക് തന്നൂടെ എന്നും അദ്ദേഹം ചോദിച്ചു. ബൈക്ക് ഏറെ ഭാരം കൂടിയതാണെന്ന് ഞാൻ പറഞ്ഞു. പക്ഷേ കുട്ടിക്കാലം മുതൽ തന്നെ ബൈക്കുകൾ ഓടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ബൈക്കിൽ നിന്ന് വീണ് ബോബ്ഡെക്ക് പരിക്ക് പറ്റിയിട്ടുണ്ട്'-സിങ് ഓർമകൾ പങ്കുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.