ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള അതീവ സുരക്ഷ മേഖലകളിൽ കാമറകൾ സ്ഥാപിച്ച് പാകിസ്താൻ ഭീകരർക്ക് വിവരങ്ങൾ ചോർത്തിനൽകിയ കേസിൽ അഞ്ച് പ്രായപൂർത്തിയാകാത്തവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും അപകടപ്പെടുത്തുന്ന തരത്തിൽ പാക് ബന്ധമുള്ള ഭീകരരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിനാണ് 'നിയമവുമായി വിയോജിപ്പിലുള്ള പ്രായപൂർത്തിയാകാത്തവർക്കെതിരെ' (ജെ.സി.എൽ) ഗാസിയാബാദ് ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ എൻ.ഐ.എ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, യു.എ.പി.എ എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അതീവ സുരക്ഷ പ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കുകയും, അതിന്റെ തത്സമയ ദൃശ്യങ്ങൾ പാകിസ്താനിലെ സംശയാസ്പദമായ ഭീകരസംഘടനകൾക്ക് ലഭ്യമാക്കുകയും ചെയ്തുവെന്നതാണ് കേസ്. 2026 മാർച്ചിൽ പ്രാദേശിക പൊലീസ് രജിസ്റ്റർ ചെയ്ത ഈ ചാരക്കേസിൽ ഇതുവരെ 21 പേരെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തിട്ടുള്ളത്.
തുടർന്ന്, കേസ് ഏറ്റെടുത്ത എൻ.ഐ.എ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത അഞ്ച് പ്രതികളുടെ പങ്ക് വെളിപ്പെട്ടത്. പ്രതികൾ മറ്റ് കൂട്ടാളികളുമായി ചേർന്ന് സുരക്ഷ മേഖലകളുടെ ചിത്രങ്ങളും വിഡിയോകളും അവയുടെ കൃത്യമായ ജി.പി.എസ് ലൊക്കേഷൻ വിവരങ്ങളും പാക് ഭീകരർക്ക് കൈമാറിയതായി എൻ.ഐ.എ കണ്ടെത്തി.
നിരോധിത മേഖലകളിൽ അതിക്രമിച്ചു കയറിയാണ് പ്രതികൾ വിവരങ്ങൾ ശേഖരിച്ചത്. ജിയോ ടാഗ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പാകിസ്താനിലേക്ക് അയക്കുന്നതിനൊപ്പം, ചാരക്യാമറകൾ സ്ഥാപിക്കുന്നതിനും ഇവർ സജീവമായ പിന്തുണ നൽകി. ഇന്ത്യൻ മണ്ണിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി പാക് ഭീകരർക്ക് ഇന്ത്യൻ സിം കാർഡുകൾ സംഘടിപ്പിച്ചു നൽകാനും ഇവർ സൗകര്യമൊരുക്കിയതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.