ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന മന്ത്രി സ്മൃതി ഇറാനി ഇടവേളക്കുശേഷം വിവാദങ്ങളിൽനിന്ന് വിവാദങ്ങളിലേക്ക്. വ്യാജവാർത്തകൾ തടയാനെന്ന പേരിൽ മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ ഉത്തരവ് ഇറക്കുകയും പിൻവലിക്കുകയും ചെയ്തത് ഏറ്റവും ഒടുവിലത്തേത്. വിവാദമായപ്പോൾ ഉത്തരവ് പ്രധാനമന്ത്രി ഇടപെട്ട് പിൻവലിച്ചുവെന്നാണ് പറയുന്നതെങ്കിലും, മോദിസർക്കാറിന് മാധ്യമങ്ങളോടുള്ള മനോഭാവം പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സംഭവമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മന്ത്രിസഭയിൽ സീനിയർ മന്ത്രിമാർ കൈകാര്യം ചെയ്യാറുള്ള മാനവശേഷി വികസനത്തിെൻറ ചുമതലയാണ് സ്മൃതിക്ക് ആദ്യം നൽകിയത്. എന്നാൽ, പുതുമുഖ മന്ത്രിക്ക് ഇൗ ഉത്തരവാദിത്തം ഫലപ്രദമായി നിർവഹിക്കാൻ കഴിഞ്ഞില്ല. രോഹിത് വെമുലയുടെ ആത്മഹത്യ, കാമ്പസ് രോഷം എന്നിവയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖം രക്ഷിക്കാൻ ശ്രമിച്ചത് സ്മൃതിയെ ടെക്സ്ൈറ്റൽസ് മന്ത്രാലയത്തിലേക്ക് മാറ്റിക്കൊണ്ടായിരുന്നു.എന്നാൽ, പിന്നീട് സ്ഥാനക്കയറ്റം നൽകിയാണ് വാർത്താവിതരണ മന്ത്രിയാക്കിയത്. അവിടെയും വിവാദ തീരുമാനങ്ങളാണ് മന്ത്രി നടപ്പാക്കുന്നത്. പ്രസാർ ഭാരതിയിലെ നിയമനങ്ങളും ഇളക്കി പ്രതിഷ്ഠകളും തീരുമാനങ്ങളിൽ പലതും ഇതിനകം തന്നെ വിവാദത്തിലാണ്. മാധ്യമ പ്രവർത്തകർക്ക് മൂക്കുകയറിടാനുള്ള തീരുമാനം കൂടിയാലോചനകളില്ലാതെയാണ് എടുത്തതെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
എന്നാൽ, സംഘ്പരിവാറിെൻറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും താൽപര്യങ്ങൾക്കു വിരുദ്ധമായി ഏകപക്ഷീയ നിലപാട് സ്മൃതി ഇറാനി സ്വീകരിക്കാനിടയില്ല. ഇവിടെയും സ്മൃതി ഇറാനിയെ ബലിയാടാക്കി സർക്കാറിെൻറ പ്രതിച്ഛായ രക്ഷിക്കാൻ മോദി കരുനീക്കിയെന്നാണ് വിലയിരുത്തൽ. വിവാദ ഉത്തരവ് പിൻവലിച്ചെങ്കിലും, മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമുള്ള മുന്നറിയിപ്പ് ബാക്കിനിൽക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാധ്യമമേഖലയിലെ നിയന്ത്രണം പുതിയ രൂപത്തിൽ ഭാവിയിൽ വന്നേക്കാം. പ്രസ് കൗൺസിലിനെ വ്യാജ വാർത്താ പരിശോധനയുടെ ചുമതല ഏൽപിച്ച സർക്കാർ നിലപാട് അസ്വസ്ഥജനകമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടുന്നു. മാധ്യമമേഖലയിലാകെട്ട, കാവിവത്കരണമാണ് പുരോഗമിക്കുന്നത്. കേന്ദ്ര പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് വേണ്ടപ്പെട്ടവർക്കാണ് ഇടംകിട്ടിയത്. വ്യാജവാർത്തകൾ നിയന്ത്രിക്കാൻ വിവാദ ഉത്തരവിറക്കിയ സർക്കാർ, വ്യാജവാർത്തകൾ വഴി വിവാദം സൃഷ്ടിച്ച േപാസ്റ്റ്കാർഡ് ന്യൂസുമായി ബന്ധമുള്ള ബി.ജെ.പിക്കാർക്ക് വിവിധ കമ്മിറ്റികളിൽ ഇടംനൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.