മംഗളൂരു: ബൈന്തൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ് കോടികൾ കോഴി വാങ്ങിയ കേസിൽ അറസ്റ്റിലായ സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയും താനുമായി വ്യക്തിബന്ധം ഇല്ലെന്ന് കേന്ദ്ര മന്ത്രി ശോഭ കരന്ത്‍ലാജെ. താൻ പ്രതിനിധാനം ചെയ്യുന്ന ഉഡുപ്പി -ചിക്കമഗളൂരു ലോക്സഭ മണ്ഡലത്തിലെ ബൈന്തൂർ മണ്ഡലവുമായി ബന്ധപ്പെട്ട കോഴ വിവാദം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഉഡുപ്പിയിൽ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചൈത്ര ചില വേദികളിൽ ഒരുമിച്ച് ഫോട്ടോ എടുത്തിരിക്കാം. അങ്ങിനെ നൂറുകണക്കിന് ആളുകൾ ചെയ്യുന്നുണ്ട്. ചൈത്ര തന്നെയോ തിരിച്ചോ ഇതുവരെ ഫോണിൽ വിളിച്ചിട്ടില്ല. അതിലപ്പുറം ബന്ധമില്ല. കേസ് അന്വേഷണം സുതാര്യമാവണം. താനോ ബി.ജെ.പിയിലെ മറ്റാരെങ്കിലുമോ ചൈത്രയെ പിന്തുണക്കുകയോ സംരക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യില്ല. അവൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം.
പാർട്ടി നേതൃത്വമാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ഇനിയും അതാവും രീതി. പണം വാങ്ങി സീറ്റ് നൽകുന്ന ഏർപ്പാട് ബി.ജെ.പിയിൽ ഇല്ലെന്നും ശോഭ പറഞ്ഞു.
ബൈന്തൂരിലെ വ്യവസായി ഗോവിന്ദ ബാബു പൂജാരി നൽകിയ പരാതിയിലാണ് സംഘ്പരിവാർ വേദികളിൽ തീപ്പൊരി പ്രസംഗം നടത്തുന്ന ചൈത്ര കുന്താപുരയെ പൊലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് നൽകാമെന്ന് പറഞ്ഞ് കോടികൾ കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ചൈത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.