ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർഥി നേതാവ് ഷർജീൽ ഇമാം ദേശദ്രോഹ കുറ്റമടക്കം ചുമത്തപ്പെട്ട് ജയിലിലായിട്ട് അഞ്ച് വർഷം പൂർത്തിയായി. 2020 ജനുവരി 28ന് അറസ്റ്റിലായ ഐ.ഐ.ടി ബോംബെ ബിരുദധാരിയായ ഷർജീൽ ഇമാം അന്ന് മുതൽ ജയിലിലാണ്. ബിഹാറിലെ ജഡാബാദ് ജില്ലയിൽനിന്നുള്ള ഷർജീൽ സോഫ്‌റ്റ്‌വെയർ എൻജിനീയറും എഴുത്തുകാരനുമാണ്. 2019ൽ സി.എ.എ., എൻ.ആർ.സി വിരുദ്ധ സമരങ്ങളിൽ സജീവമായി പങ്കെടുത്തതോടെയാണ് യു.എ.പി.എ അടക്കം ചുമത്തപ്പെട്ടത്.
ഷഹീൻ ബാഗിൽ നടത്തിയ 100 ദിവസത്തെ സമാധാനപരമായ പ്രതിഷേധം ഷർജീലിനെ പല ഹിന്ദുത്വ പാർട്ടികളുടെയും നോട്ടപ്പുള്ളിയാക്കി. ഉത്തർപ്രദേശ്, മണിപ്പൂർ, അരുണാചൽ പ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിൽ ഷർജീലിനെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ഷർജീലിന്‍റെ പ്രസംഗങ്ങളാണ് വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിലേക്ക് നയിച്ചതെന്നായിരുന്നു എഫ്.ഐ.ആർ. ജാമിയ മില്ലിയയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടും കുറ്റങ്ങൾ ചുമത്തപ്പെട്ടു.
ആറു കേസുകളിൽ ഷർജീലിന് ജാമ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ, യു.എ.പി.എ പ്രകാരമാണ് ഇപ്പോഴും ജയലിൽ കഴിയുന്നത്. നിരവധി തവണ ജാമ്യഹരജി ഫയൽ ചെയ്തിട്ടും പരിഗണിക്കാൻ ഡൽഹി ഹൈകോടതി തയാറായില്ല. തുടർന്ന് സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്യപ്പെട്ടു. ജാമ്യഹരജി പരിഗണിക്കുന്നത് വേഗത്തിലാക്കാൻ സുപ്രീംകോടതി ഡൽഹി ഹൈകോടതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. തുടർന്ന്, ജാമ്യാപേക്ഷയെ എതിർത്തുള്ള വാദം നീട്ടിക്കൊണ്ടുപോകുന്ന ഡൽഹി പൊലീസിന് മുന്നറിയിപ്പുമായി കഴിഞ്ഞാഴ്ച ഡൽഹി ഹൈകോടതി രംഗത്തുവന്നിരുന്നു. അനന്തമായി സമയം അനുവദിക്കാനാകില്ലെന്നും ഈയൊരു രീതി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെ, ഷർജീൽ ഇമാമിന്‍റെ സഹോദരി ഫറാ നിഷാത് ബിഹാർ ജുഡീഷ്യൽ സർവിസ് പരീക്ഷയിൽ വിജയം നേടിയിരുന്നു.
ജയിലിൽ വായനയിലാണ് ഷർജീൽ ആശ്വാസം കണ്ടെത്തുന്നത്. ‘നല്ല പുസ്തകങ്ങൾ ഉള്ളിടത്തോളം പുറംലോകം എന്നെ അധികമൊന്നും ബാധിക്കില്ല...’ എന്നാണ് ഷർജീൽ ഇതേക്കുറിച്ച് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.