അഹ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദ് സമർപ്പിച്ച വിടുതൽ ഹരജി അഹ്മദാബാദ് സെഷൻസ് കോടതി തള്ളി. ഗുജറാത്ത് സർക്കാർ ടീസ്റ്റയുടെ ഹരജി എതിർത്തു. വംശഹത്യ ഇരകളുടെ വിശ്വാസം ദുരുപയോഗം ചെയ്യുകയായിരുന്നു ടീസ്റ്റയെന്ന് സർക്കാർ അഭിപ്രായപ്പെട്ടു. മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരപരാധികളുടെമേൽ കുറ്റം ആരോപിച്ചതായും സർക്കാർ തുടർന്നു.
അഡീഷനൽ സെഷൻസ് ജഡ്ജി എ.ആർ. പട്ടേലാണ് ടീസ്റ്റയുടെ ഹരജി തള്ളിയത്. ഇതേ ജഡ്ജി നേരത്തേ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിന്റെ വിടുതൽ ഹരജിയും തള്ളിയിരുന്നു. കേസിൽ ഉൾപ്പെട്ട മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് ഇതുവരെ വിടുതൽ ആവശ്യപ്പെട്ടിട്ടില്ല. ടീസ്റ്റയുടെ സംഘടന ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്റ് പീസി’ൽ മുമ്പ് പ്രവർത്തിച്ച, കേസിലെ സാക്ഷിയായ റെയ്സ് ഖാൻ പത്താൻ, നരേന്ദ്ര ബ്രഹംഭട്ട്, വംശഹത്യയുടെ ഇര ഖുത്ബുദ്ദീൻ അൻസാരി തുടങ്ങിയവരുടെ മൊഴികൾ ആശ്രയിച്ചാണ് സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലം. സർക്കാർ വാദങ്ങൾ ടീസ്റ്റയുടെ അഭിഭാഷകൻ നിഷേധിച്ചു. വ്യാജമെന്ന പറയുന്ന സത്യവാങ്മൂലങ്ങൾ സാക്ഷികൾ യഥാക്രമം ഒപ്പിട്ട് വിവിധ കോടതികളിൽ സമർപ്പിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട്, ഇതൊന്നും വ്യാജതെളിവാണ് എന്ന് പറയാനാവില്ല. ഒപ്പുവെച്ച സത്യവാങ്മൂലങ്ങൾ അടിസ്ഥാനമാക്കിയാണ് കോടതി സാക്ഷിമൊഴി രേഖപ്പെടുത്തിയതെന്നും അഭിഭാഷകൻ അറിയിച്ചു. വംശഹത്യയുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കിയെന്ന കേസിൽ ഗുജറാത്ത് ഹൈകോടതിയെ തള്ളി കഴിഞ്ഞ ദിവസം സുപ്രീംകോടതി ടീസ്റ്റക്ക് സ്ഥിരജാമ്യം അനുവദിച്ചിരുന്നു.
ടീസ്റ്റക്ക് ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈകോടതി ഉത്തരവിനെ സുപ്രീംകോടതി രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഹൈകോടതിയുടെ നിരീക്ഷണങ്ങൾ വൈരുധ്യം നിറഞ്ഞതും തലതിരിഞ്ഞ രീതിയിലുള്ളതുമാണെന്നാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.