കാൺപൂർ: ജമ്മു കശ്മീരിലേക്ക് പോകാൻ വീട് വിട്ടിറങ്ങി കാണാതായ പെൺകുട്ടികളെ അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തി പൊലീസ് രക്ഷാകർത്താക്കളെ ഏൽപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ നിന്നുള്ള 13ഉം 12ഉം വയസ്സുള്ള മൂന്ന് പെൺകുട്ടികളെയാണ് സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശേഷം കാണാതായത്.
ചെറിയ സമ്പാദ്യപ്പെട്ടി പൊട്ടിച്ചാണ് കുട്ടികൾ യാത്ര തിരിച്ചത്. മൂന്നുപേരും ഒരുമിച്ച് ഓട്ടോറിക്ഷയിൽ കയറി പോകുന്നത് കണ്ട അയൽക്കാരൻ വിവരം വീട്ടുകാരെ വിവരമറിയിക്കുകയും ഇവർ സ്കൂളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ മൂവരും അവിടെ എത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുകയുമായിരുന്നു. തുടർന്ന് സഹപാഠികളെ ചോദ്യം ചെയ്തപ്പോഴാണ് കാണാതായ കുട്ടികൾ നേരത്തെ ജമ്മു കശ്മീരിൽ യാത്ര പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നതായി അറിയുന്നത്.
സമ്പാദ്യപ്പെട്ടി പൊട്ടിച്ച പണവുമായി വൈഷ്ണോ ദേവി ക്ഷേത്രത്തിൽ പോകാനാണ് പെൺകുട്ടികൾ തീരുമാനിച്ചിരുന്നത്. തുടർന്ന് വ്യാഴാഴ്ച രാവിലെ മൂവരും യാത്ര തിരിച്ചു. കുട്ടികൾക്ക് വേണ്ടി നടത്തിയ അന്വേഷണത്തിൽ അതിലൊരാൾ അമ്മാവന്‍റെ ഫോണുമായാണ് പോയതെന്ന് പൊലീസ് കണ്ടെത്തി. ഫോണിന്‍റെ ലൊക്കേഷൻ ലക്നൗ ആണെന്ന് തിരിച്ചറിഞ്ഞു. ഓട്ടോറിക്ഷയിൽ മൂവരും വന്നിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസിന് മുന്നറിയിപ്പ് നൽകി.
തുടർന്ന് നടന്ന അന്വേഷണത്തിൽ വൈഷ്മണോ ദേവി ക്ഷേത്രത്തിലേക്ക് പോകാൻ ലക്നൗവിലെത്തിയ കുട്ടികൾക്ക് ജമ്മു കശ്മീരിലേക്ക് പോകാനുള്ള ട്രെയിൻ നഷ്ടപ്പെട്ടുവെന്നും തുടർന്ന് കാൻപൂരിലേക്ക് തിരികെ ബസിൽ കയറിയെന്നും കണ്ടെത്തി. പൊലീസ് മൂവരെയും കണ്ടെത്തി രക്ഷകർത്താക്കളെ സുരക്ഷിതമായി ഏൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.