സനാതനം ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി സ്റ്റാലിൻ; തമിഴ്നാട്ടിലെ രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി, വിവാദം

ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് സനാതൻ ധർമ്മം "ഉന്മൂലനം" ചെയ്യണമെന്ന് ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ സഭയിലെ തന്റെ കന്നി പ്രസംഗത്തിൽ ആവശ്യപ്പെട്ടു. 'ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതനം ഉന്മൂലനം ചെയ്യണം' മുഖ്യമന്ത്രി സി ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ തമിഴ്‌നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഉദയനിധി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് വൈറലായി.

അതേ സമയം ഉദയനിധിയുടെ പരാമർശത്തിനെതിരേ ബി.ജെ.പി വക്താവ് സി.ആർ കേശവൻ ശക്തമായി രംഗത്തെത്തി. അവയെ "വിഷലിപ്തമായ വാക്ക്" എന്ന് വിശേഷിപ്പിച്ച കേശവൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അതേ രാഷ്ട്രീയ സമീപനമാണ് ഉദയനിധി പിന്തുടരുന്നതെന്നും  ആരോപിച്ചു. "ഉദയനിധി സ്റ്റാലിൻ തമിഴ്‌നാടിന്റെ രാഹുൽ ഗാന്ധിയാണ്, ഭിന്നിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. രാഹുൽ ഗാന്ധി വിശുദ്ധ സെങ്കോലിനെ പരിഹസിച്ചു, രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് അദ്ദേഹം ബഹിഷ്‌കരിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ നിരസിക്കപ്പെട്ട രാഹുൽ ഗാന്ധിയെപ്പോലെ, തമിഴ് ജനത ശിക്ഷിക്കുകയും പുറത്താക്കുകയും ചെയ്തിട്ടും ഉദയനിധി സ്റ്റാലിൻ തന്റെ വിഷലിപ്തമായ പ്രസ്താവനകൾ തുടരുന്നു" -സി.ആർ കേശവൻ പറഞ്ഞു.

കാർത്തിക ദീപം കൊളുത്തുന്നതിനെ എതിർത്തതും തമിഴ്‌നാട് ജനതയ്ക്ക് ദീപാവലി ആശംസകൾ നേരാത്തതുമായ ഭിന്നിപ്പിക്കുന്ന ഡി.എം.കെയിൽ നിന്ന് നിങ്ങൾക്ക് ഇതിലും മികച്ചത് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക. തമിഴ്‌നാടിന്റെ സംസ്ഥാന ചിഹ്നത്തിൽ ഒരു ക്ഷേത്ര ഗോപുരം ഉണ്ടെന്നും തമിഴ്‌നാട് ജനത അവരുടെ വിശ്വാസത്തെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നത് ജനം മറക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്ന് ഇവർ ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധി മുമ്പും ഇത്തരം പരാമർശങ്ങൾ നടത്തുകയും  കോടതിയിൽ നിന്നും ശക്തമായ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് സംസ്ഥാന ഗാനത്തിന് മുമ്പ് ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സർക്കാർ പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "ഇന്നലെ മുഖ്യമന്ത്രി വന്ന് ഞങ്ങളുടെ നേതാവിൽ നിന്നും മറ്റ് പലരിൽ നിന്നും ആശംസകൾ സ്വീകരിച്ചു. ആ രാഷ്ട്രീയ മര്യാദ ഈ സഭയിലും തുടരണം. ഭരണകക്ഷിയും പ്രതിപക്ഷവും എന്ന നിലയിൽ നമ്മൾ വ്യത്യസ്ത നിലപാടുകളിലാണെങ്കിലും, തമിഴ്‌നാടിന്റെ വികസനത്തിനായി നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം". ഉദയനിധി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ സാംസ്കാരിക അടയാളങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. തമിഴ് മണ്ണിൽ തമിഴ് വികാരത്തെ പിന്നിലാക്കുന്ന ഒരു നീക്കവും നിയമസഭയിലോ പുറത്തോ അനുവദിക്കില്ല, ഇക്കാര്യത്തിൽ പ്രതിപക്ഷം അതീവ ജാഗ്രത പുലർത്തും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണപക്ഷത്തിന് തുല്യമായ കരുത്തുള്ള പ്രതിപക്ഷമാണ് ഇത്തവണ സഭയിലുള്ളത്. ജനങ്ങൾ ഡി.എം.കെയെ ഏൽപ്പിച്ചിരിക്കുന്നത് സർക്കാരിനെ ശരിയായ ദിശയിൽ നയിക്കാനുള്ള ഉത്തരവാദിത്തമാണ്. സഭയിൽ ഇത്തവണ കൂടുതൽ വനിതാ പ്രതിനിധികൾ എത്തിയത് നല്ല കാര്യമാണ്. പുതിയ അംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

തിങ്കളാഴ്ച സഭയിൽ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി ജോസഫ് വിജയ് ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിച്ചിരുന്നു. എം.കെ. സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എം.കെ. സ്റ്റാലിൻ വിജയിയെ പൊന്നാടയണിയിക്കുകയും ഉദയനിധി സ്റ്റാലിൻ വിജയിക്ക് പുസ്തകം സമ്മാനിക്കുകയും ചെയ്തിരുന്നു.


Tags:    
News Summary - "Sanathanam should be eradicated": Udhayanidhi Stalin brings back anti-Sanatan plank , BJP slams him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.