മുംബൈ: വീട്ടിലുണ്ടായ അക്രമത്തെ സംബന്ധിച്ച് പൊലീസിന് മൊഴി നൽകി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. ബാന്ദ്ര പൊലീസിന് സെയ്ഫ് അലി ഖാൻ നൽകിയ മൊഴിയിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് സെയ്ഫ് അലി ഖാൻ പൊലീസിന് മുമ്പാകെയെത്തി മൊഴി നൽകിയിരിക്കുന്നത്.
11ാം നിലയിലെ കിടപ്പുമുറിയിൽ കരീനക്കൊപ്പമായിരുന്നു സംഭവമുണ്ടാവുമ്പോൾ താൻ. പുലർച്ചെ രണ്ടരയോടെയാണ് അക്രമിയെത്തിയത്. ഇളയമകൻ ജെയുടെ മുറിയിലേക്കാണ് ഇയാൾ എത്തിയത്. അവന്റെ ആയ ഏലിയാമ്മ ഫിലിപ്സിന്റെ കരച്ചിൽ കേട്ടാണ് താൻ മുറിയിലേക്ക് എത്തിയത്.
അക്രമിയെ തടയാൻ താൻ ശ്രമിച്ചു. എന്നാൽ, അയാളുടെ കൈവശം കത്തിയുണ്ടായിരുന്നു. അയാൾ എന്നെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. ഇതിനിടെ അക്രമിയെ റൂമിലേക്ക് തള്ളിയിട്ട് വാതിലടച്ചാണ് ഇളയ മകനെ രക്ഷിച്ചതെന്നും സെയ്ഫ് അലി ഖാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, സെയ്ഫ് അലിഖാന്റെ കഴുത്തിനും കൈകൾക്കും പുറംഭാഗത്തിനുമാണ് കുത്തേറ്റതെന്നും പൊലീസ് അറിയിച്ചു. സെയ്ഫ് അലിഖാന് ആറ് കുത്തുകളാണ് ഏറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്ഫ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.