ന്യൂഡൽഹി: പബ്ലിക് ബ്രോഡ്‌കാസ്റ്ററായ ദൂരദർശന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്ന് കാവിയാക്കി മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം. നിറം മാറ്റം കടുത്ത നിയമവിരുദ്ധവും ബി.ജെ.പി അനുകൂല ചായ്‍വ് പ്രതിഫലിപ്പിക്കുന്നതുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്ത് ദൂരദർശനെ കാവിവൽകരിക്കാനുള്ള ശ്രമമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. എന്നാൽ കുങ്കുമപ്പൂവിനോടുള്ള മമതയുടെ ഇഷ്ടത്തെ കുറിച്ച് ജനങ്ങൾക്കറിയാം എന്നായിരുന്നു ഇതിന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായ അനുരാഗ് താക്കൂറിന്റെ പ്രതികരണം. കാവി നിറത്തിലുള്ള ലോഗോ 1982 ൽ പരീക്ഷിച്ചിരുന്നതാണെന്നും വീട്ടിലേക്കുള്ള തിരിച്ചുവരവാണിതെന്നും ബി.ജെ.പി ന്യായീകരിച്ചു.
''രാജ്യത്തുടനീളം ദേശീയ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ നമ്മുടെ ദൂരദർശൻ ലോഗോയുടെ പെട്ടെന്നുള്ള കാവിവത്കരണത്തിലും നിറംമാറ്റത്തിലും ഞെട്ടിപ്പോയി. ഇത് തികച്ചും അധാർമികവും കടുത്ത നിയമവിരുദ്ധവുമാണ്. ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്ററിന്റെ ബി.ജെ.പി അനുകൂല പക്ഷപാതമാണിത് തുറന്നുകാട്ടുന്നത്.''-മമത എക്സിൽ കുറിച്ചു.
എല്ലാറ്റിനേയും കാവിവത്കരിക്കാനുള്ള ബി.ജെ.പിയുടെ പദ്ധതിയുടെ ഉദാഹരണമാണിതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിമർശിച്ചു തിരുവള്ളുവരെ പോലും കാവി പുതപ്പിക്കാൻ ശ്രമിച്ചവരാണ് ദൂരദർശന്റ ലോഗോ കാവി നിറമാക്കിയത്. ഏകശിലാത്മ ഫാസിസത്തെ ഇന്ത്യ ചെറുത്തുതോൽപിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
1982ൽ ഇന്ത്യക്ക് കളർ ടി.വി ലഭിച്ചുവെന്നും അതേ വർഷം തന്നെ ദൂരദർശൻ ദേശീയ സംപ്രേഷണം ചെയ്തതായും ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. പഴയ കാലത്തെ ദൂരദർശന്റെ പ്രമോയുടെ ഒരു ക്ലിപ്പും മാളവ്യ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.