ന്യൂഡൽഹി: മൊബൈൽ ആപ്ലിക്കേഷൻ, സോഫ്റ്റ് വെയർ, അനുബന്ധ സാങ്കേതിക വിദ്യ മേഖലകളിൽ സ്റ്റാർട്ട് അപ്പുകൾക്കായി 10,000 കോടി അടങ്കലുള്ള ‘ഫണ്ട് ഓഫ് ഫണ്ട്സി’(എഫ്.ഒ.എഫ് -2.0)ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ‘സ്റ്റാർട്ട് അപ് ഇന്ത്യ’ പദ്ധതിക്ക് കീഴിലുള്ള കേന്ദ്ര സർക്കാറിന്റെ രണ്ടാമത്തെ എഫ്.ഒ.എഫ് (ഫണ്ട് ഓഫ് ഫണ്ട്’ ആണിത്. 2016-ലാണ് കേന്ദ്ര സർക്കാർ സ്റ്റാർട്ട് അപ്പുകൾക്കായി ഫണ്ട് ഓഫ് ഫണ്ട് തുടങ്ങിയത്.
രാജ്യത്തെ സ്റ്റാർട്ട് അപ് ആവാസ വ്യവസ്ഥക്ക് മൂലധനം സമാഹരിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ തീരുമാനമെടുത്തതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡീപ് ടെക്, എ.ഐ ഉപയോഗിച്ചുള്ള മൊബൈൽ പ്ലാറ്റ്ഫോമുകൾ, വളർച്ചാഘട്ടത്തിലേക്ക് കടന്ന സംരംഭങ്ങൾ എന്നിവയെ ലക്ഷ്യമിട്ടാണ് ഫണ്ട് അനുവദിച്ചത്. നവീന സംരംഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ രണ്ടാം ഘട്ട യാത്രക്കുള്ളതാണിത്.
നിലവിൽ 100 കോടി യു.എസ് ഡോളർ വിലമതിക്കുന്ന 100 സ്റ്റാർട്ട് അപ്പുകൾ (യുണികോണുകൾ) ആണ് രാജ്യത്തുള്ളത്. പദ്ധതി തുടങ്ങിയ ശേഷം രാജ്യത്ത് സർക്കാർ അഗീകൃത സ്റ്റാർട്ട് അപ്പുകളുടെ എണ്ണം 500ൽ നിന്ന് രണ്ട് ലക്ഷമായി വളർന്നു.
കാർഷിക, നിർമിത ബുദ്ധി, റോബോട്ടിക്സ്, ഓട്ടോമോട്ടിവ്, ക്ലീൻ ടെക്, ഇ-കൊമേഴ്സ്, ഉപഭോക്തൃ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, നിർമാണം, ബയോ ടെക്നോളജി തുടങ്ങിയ മേഖലകളിൽ 1370 സ്റ്റാർട്ട് അപ്പുകളിലായി 25,500 കോടിയുടെ നിക്ഷേപം ആൾട്ടർനേറ്റിവ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (എ.ഐ.എഫ്) വഴി നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.