അമരീന്ദറിന്‍റെ 'ഫ്രണ്ട് റിക്വസ്റ്റ്' സ്വീകരിച്ച് ബി.ജെ.പി; സഖ്യത്തിന് തയാർ

ചണ്ഡീഗഡ്: രാജിവെച്ച കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ സൗഹാർദ ക്ഷണം സ്വീകരിച്ച് ബി.ജെ.പി. അമരീന്ദർ സിങ്ങുമായി സഖ്യത്തിന് തയാറാണെന്ന് ബി.ജെ.പിയുടെ പഞ്ചാബ് ചുമതലയുള്ള നേതാവ് ദുഷ്യന്ത് ഗൗതം വ്യക്തമാക്കി. പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അമരീന്ദർ സൂചന നൽകിയിരുന്നു.

രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബി.ജെ.പി എന്നും തയ്യാറായാണ്. സഖ്യത്തിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിടുകയാണ്. ബി.ജെ.പി പാർലമെന്‍ററി പാർട്ടി ഇക്കാര്യത്തിൽ തീരുമാനമെടുക്കും -ദുഷ്യന്ത് ഗൗതം പറഞ്ഞു.

കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഹകരിക്കാമെന്ന് അമരീന്ദർ ബി.ജെ.പിക്ക് വാഗ്ദാനം നൽകിയിരുന്നു.

കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹം ശക്തമായി. എന്നാൽ, ബി.ജെ.പിയിലേക്കില്ലെന്ന് ക്യാപ്റ്റൻ തന്നെ വ്യക്തമാക്കിയിരുന്നു.

കർഷക നിയമത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്റാൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വ്യക്തമാക്കി.

'പഞ്ചാബിന്‍റെ ഭാവിയുടെ യുദ്ധം തുടങ്ങിക്കഴിഞ്ഞു. അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിൽ പഞ്ചാബിന്‍റെയും ഇവിടുത്തെ ജനങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്‌ട്രീയ പാർട്ടി വൈകാതെ തന്നെ രൂപീകരിക്കും. ഒരു വർഷത്തിലധികമായി നിലനിൽപ്പിന് വേണ്ടി പോരാടുന്ന കർഷകരുടെ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും' -രവീൺ തുക്റാൽ ട്വീറ്റ് ചെയ്തു.

തനിക്ക് 20 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദര്‍ അവകാശപ്പെടുന്നത്. അകാലി ദളിൽ നിന്ന് ഇടഞ്ഞു നിൽക്കുന്ന ധിൻസ, ബ്രഹ്മപുത്ര വിഭാഗങ്ങളെ കൂടി ഒപ്പം നിർത്തിയാകും പുതിയ പാർട്ടി രൂപീകരണം.

പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.പി.സി.സി) അധ്യക്ഷൻ നവജോത് സിങ് സിദ്ദുവുമായി മാസങ്ങള്‍ നീണ്ട അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരം അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിെവക്കേണ്ടി വന്നത്.

Tags:    
News Summary - Ready For Alliance BJP On Amarinder Singhs Friend Request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.