ന്യൂഡൽഹി: ഇന്ത്യയുടെ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവെച്ചു. വെള്ളിയാഴ്ച രാവിലെ രാജികാര്യം അറിയിച്ചു കൊണ്ടുള്ള കത്ത് നിയമകാര്യ മന്ത്രാലയത്തിന് അദ്ദേഹം കൈമാറി. അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യമറിയിച്ചത്.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നും കുടുംബവുമായി ചെലവഴിക്കാൻ സമയം കിട്ടാറില്ലെന്നും രഞ്ജിത്ത് കുമാർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ 2014ലാണ് എൻ.ഡി.എ സർക്കാർ സോളിസിറ്റർ ജനറലായി നിയമിച്ചത്. എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ മുൻഗാമി മോഹൻ പരാസരൻ രാജിവെച്ച ഒഴവിലായിരുന്നു നിയമനം.
മൂന്നു വർഷത്തിന് ശേഷം 2017ൽ രഞ്ജിത്ത് കുമാറിന് കാലാവധി മോദി സർക്കാർ നീട്ടി നൽകിയിരുന്നു. സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് അടക്കം നിരവധി േകസുകളിൽ ഗുജറാത്ത് സർക്കാറിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിട്ടുണ്ട്.
നേരത്തെ, കേന്ദ്രസർക്കാർ കാലാവധി നീട്ടി നൽകിയതിന് പിന്നാലെ അറ്റോർണി ജനറൽ സ്ഥാനത്ത് തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുകുൾ റോഹ്തകി സേവനം അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.