അനുരാഗ് ഠാകുർ
ഇന്ത്യയിൽ ബംഗ്ലാദേശ്-നേപ്പാൾ പോലുള്ള ഒരു സാഹചര്യം സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് കേന്ദ്ര സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനുമെതിരായ രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണം എന്ന ആരോപണത്തെ വിമർശിച്ചുകൊണ്ട് അനുരാഗ് ഠാകുർ. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ ഒരു പക്ഷപാതവുമില്ലാതെ പ്രവർത്തിക്കുന്നു. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിലും പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതിലും ബംഗ്ലാദേശും നേപ്പാളും പോലുള്ള ഒരു സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിലും രാഹുൽ ഗാന്ധി തിരക്കിലാണെന്നം അനുരാഗ് ഠാകുർ പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരുടെ രാഷ്ട്രീയം ആദ്യം എന്നത് രാഹുൽ ഗാന്ധിയുടെ ഏക അജണ്ടയാണെന്ന് മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. അനധികൃത വോട്ടർമാരെ സംരക്ഷിക്കുക എന്ന കോൺഗ്രസിന്റെ അജണ്ട തുടരാൻ അനുവദിച്ചാൽ, പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കായിരിക്കും ഏറ്റവും ദോഷം സംഭവിക്കുക എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആവർത്തിച്ചുള്ള വിമർശനങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമീഷനെ പ്രതിരോധിച്ചുകൊണ്ട്, യു.പി.എ സർക്കാറിൽ മന്ത്രിയായി മാറിയ എം.എസ്. ഗിൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ടി.എൻ. ശേഷൻ എന്നിവരുടെ ബന്ധങ്ങൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടുകയായിരുന്നു ഠാകുർ.
2023-ൽ, ആലന്ദ് നിയമസഭാ മണ്ഡലത്തിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാൻ ഒരു പരാജയപ്പെട്ട ശ്രമം നടന്നതായി ഠാകുർ പറഞ്ഞു. ഇതുസംബന്ധിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമീഷൻ തന്നെ ഉത്തരവിട്ടു. ആലന്ദ് നിയമസഭാ മണ്ഡലത്തിൽ അന്ന് കോൺഗ്രസ് സ്ഥാനാർഥിയാണ് വിജയിച്ചത്. അന്ന് വോട്ടുകൾ മോഷ്ടിച്ചാണോ കോൺഗ്രസ് വിജയിച്ചത്? അദ്ദേഹം നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം ചോദ്യം ചെയ്യുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 90 തെരഞ്ഞെടുപ്പുകളിൽ തോറ്റതിന്റെ വിഷമം മൂലമാണ് ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ടൂൾകിറ്റുകളുമായി ജനങ്ങളെ കബളിപ്പിക്കാനിറങ്ങിയിരിക്കുന്നത്. ഓൺലൈനായി ഒരുവോട്ടും നീക്കം ചെയ്യാനാവില്ലെന്നും ഠാകുർ പറഞ്ഞു.
റാഫേലായാലും ചൗക്കിദാർ ചോറായാലും തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിയുടെ ഒരു ശീലമായി മാറിയിരിക്കുന്നു. തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയും പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ഇന്നത്തെ വാർത്ത സമ്മേളനത്തിൽ ഹൈഡ്രജൻ ബോംബിന് പകരം പൂത്തിരിയാണ് കൊണ്ടുവന്നതെന്നും അതും കെട്ടുപോയതായും പരിഹാസത്തോടെ അനുരാഗ് ഠാകുർ പറഞ്ഞവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.